ആദ്യ നാല് ദിവസത്തിൽ 'വരവ്' നേടിയത്12.28 കോടി; തിയറ്ററുകളിൽ ഇടിമുഴക്കമായി ഷാജി കൈലാസ് - ജോജു ജോർജ് ചിത്രം
text_fieldsഷാജി കൈലാസിന്റെ മാസ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് 'വരവ്' പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിലും മികച്ച മുന്നേറ്റമാണ് ചിത്രം തിയറ്ററുകളിൽ കാഴ്ചവെക്കുന്നത്. ആദ്യ നാല് ദിവസം കൊണ്ട് 12.28 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയത്.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് തിയറ്ററുകളിൽ എത്തിച്ചത്. ലോകമെമ്പാടുമായി 400 സെന്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ മാത്രം 200ലധികം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, രണ്ടാം ആഴ്ചയിലേക്കു കടക്കുമ്പോഴും അതേ തിയറ്റർ കൗണ്ട് നിലനിർത്തുന്നുണ്ട്. റിലീസ് ദിവസം കേരളത്തിൽ 1.55 കോടിയും വേൾഡ് വൈഡ് 4.35 കോടിയുമാണ് ചിത്രം നേടിയത്. വിജയ് ചിത്രം 'ജനനായകൻ' റിലീസിന് എത്തുമ്പോഴും ഇരുനൂറിലധികം തിയറ്ററുകളിൽ 'വരവ്' പ്രദർശനം തുടരുമെന്ന് ഡിസ്ട്രിബ്യൂഷൻ പാർട്ണറായ ഡ്രീം ബിഗ് ഫിലിംസ് അറിയിച്ചു.
മലയാള സിനിമയിലെ മാസ് ആക്ഷൻ സംവിധായകൻ ഷാജി കൈലാസും ശക്തമായ അഭിനയത്തിലൂടെ ശ്രദ്ധേയനായ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എ. കെ. സാജനാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന ചിത്രം, മാസ് ആക്ഷനൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് സംഘട്ടന രംഗങ്ങളാണ്. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നൊരുക്കിയ വ്യത്യസ്ത ശൈലിയിലുള്ള ആക്ഷൻ സീക്വൻസുകൾ തിയറ്ററുകളിൽ മികച്ച ദൃശ്യാനുഭവം നൽകുന്നുണ്ട്. സാം സി.എസിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. എസ്. ശരവണൻ ക്യാമറയും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, അഭിമന്യു തിലകൻ, ബാബുരാജ്, അസീസ് നെടുമങ്ങാട്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനിഷ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

