'വര്‍ണപകിട്ട്' ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഫിലിം ഫെസ്റ്റിവല്‍ ഇന്ന്
text_fieldsകോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന്‍റെ ഭാഗമായ ഫിലിം ഫെസ്റ്റിവല്‍ ഇന്ന്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കാലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് ആഗസ്റ്റ് 21 മുതല്‍ 23 വരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 'വര്‍ണപ്പകിട്ട്' കലോത്സവത്തിന്റെ ഭാഗമായാണ് ഏകദിന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 21ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ക്വിയര്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ കൈരളി, ശ്രീ തിയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക. 21ന് രാവിലെ 10 മുതല്‍ ജൂബിലി ഹാളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറും നടക്കും.
കലോത്സവം ആഗസ്റ്റ് 21, 22, 23 തീയതികളിലാണ് പരിപാടി നടക്കുന്നത്. 21ന് കോഴിക്കോട് ജൂബിലി ഹാളിൽ ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ള നാഷനൽ കോൺഫറൻസ് നടക്കും. 22, 23 തീയതികളിലാണ് ‘വർണപ്പകിട്ട്’ കലോത്സവം. 21ന് വൈകീട്ട് ആറിന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
അതേസമയം, ട്രാൻസ്ജെൻഡർ കലോത്സവത്തോടനുബന്ധിച്ച് കല/കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സി.ബി.ഒ/എൻ.ജി.ഒകൾക്കും ട്രാൻസ്ജെൻഡർ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
അവാർഡ് ജേതാക്കൾ: കല -തൻവി സുരേഷ് (എറണാകുളം), കായികം -ഷിയ (വയനാട്), വിദ്യാഭ്യാസം- പി.ടി. ലിബിൻനാഥ് (കോഴിക്കോട്), സംരംഭകത്വം: നവമി എസ്. ദാസ് (കൊല്ലം), സംഘടന: സഹയാത്രിക (തൃശൂർ), തദ്ദേശ സ്വയംഭരണ സ്ഥാപനം-കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
ഷോർട്ട് ഫിലിം മത്സര വിജയികൾ: ഒന്നാം സ്ഥാനം: ഹർഷ്, ഫിലിം - ‘ബത്തക്ക ഹൃദയം തുന്നാൻ പോണ്’, രണ്ടാം സ്ഥാനം: അഖിൽ ശിവപാൽ - ‘ഭാവയാമി’, മൂന്നാം സ്ഥാനം: റോസ്ന ജോഷി -‘മറുജന്മം’. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

