‘ടി.എൻ 2026’ ആരെയും ആക്ഷേപിക്കുന്നതല്ല -നിർമാതാക്കൾ
text_fieldsദുബൈ: ‘ടി.എൻ 2026’ (തങ്കനച്ചത്തിരം 2026) സിനിമ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ലക്ഷ്യമിടുന്നില്ലെന്ന് നിർമാതാക്കൾ. തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ ആക്ഷേപിക്കുന്നതെന്ന് വിമർശിക്കപ്പെട്ട സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിർമാതാക്കളായ വ്യവസായി കണ്ണൻ രവിയും മകൻ ദീപക് രവിയും. സിനിമ തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സിനിമയുടെ കഥ ഒരു വർഷം മുമ്പേ പൂർത്തിയായതാണ്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായുള്ള ഇതിനുള്ള സാമ്യം യാദൃച്ഛികം മാത്രമാണ്. ഏത് സിനിമയിലും രാഷ്ട്രീയ ഉള്ളടക്കമുണ്ടാകും. മാത്രമല്ല വിവാദമാക്കാൻ ശ്രമിക്കുന്നവർക്ക് പല കാരണങ്ങളുമുണ്ടാക്കാനും സാധിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറങ്ങുന്നതിനാൽ ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികം മാത്രമാണ് -ഇരുവരും വ്യക്തമാക്കി.
നടൻ നട്ടി നായകനായെത്തുന്ന സിനിമ തമിഴ് രാഷ്ട്രീയത്തെയും വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളുടെ രാഷ്ട്രീയ മോഹങ്ങളെയും കടന്നാക്രമിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനു പിന്നാലെ തന്നെ ഇത് രജനീകാന്തിനെയും വിജയിയെയും ലക്ഷ്യം വച്ചുള്ളതാണെന്ന തരത്തിലുള്ള വിവാദങ്ങൾ തമിഴ് സിനിമാലോകത്ത് സജീവമായിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങൾ തമിഴക വെട്രി കഴകം(ടി.വി.കെ) രൂപീകരിച്ച വിജയിയെ പരിഹസിക്കുന്നതാണെന്ന ആരോപണവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. മാത്രമല്ല സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി. ഉമാപതി രാമയ്യയാണ് സിനിമയുടെ സംവിധായകൻ. തമ്പി രാമയ്യയാണ് തിരക്കഥാകൃത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

