വിശ്വാസത്തിന്‍റെയും ഐതിഹ്യത്തിന്‍റെയും പൊരുള്‍ തേടുന്ന 'കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച' ഡോക്യുമെന്‍ററി പൂര്‍ത്തിയായി
text_fieldsകൊച്ചി: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്‍റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന 'കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച' ഡോക്യുമെന്‍ററി ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായി നിർമിക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്.
പ്രമുഖ നടന്‍ ഇന്ദ്രന്‍സാണ് ഡോക്യുമെന്‍ററിയുടെ നരേഷന്‍ നടത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും സിനിമാ പി.ആര്‍.ഒ യുമായ പി.ആര്‍ സുമേരനാണ് ഡോക്യുമെന്‍ററിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലെ ശാക്തേയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രബലമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിലെ പ്രധാന ആചാരമായ കൊടുങ്ങല്ലൂര്‍ ഭരണി, അശ്വതി കാവുതീണ്ടല്‍ തുടങ്ങി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ ചിത്രീകരിക്കുന്നതാണ് ഈ ഡോക്യുമെന്‍ററി.
ചരിത്ര വസ്തുതകളുടെയും ചരിത്ര ഗ്രന്ഥങ്ങളുടെയും പിന്‍ബലവും കൊടുങ്ങല്ലൂര്‍ കോവിലകത്തെ പ്രമുഖ ചരിത്ര പണ്ഡിതരുടെയും നിരീക്ഷണങ്ങളും ആഖ്യാനങ്ങളും ചരിത്ര പഠനങ്ങളും ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം തയാറാക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിന്‍റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ഡോക്യുമെന്‍ററിയെങ്കിലും കൊടുങ്ങല്ലൂരിന്‍റെ ചരിത്രവും സംസ്ക്കാരവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഡോക്യുമെന്‍റിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ ഷാജി പട്ടിക്കര അഭിപ്രായപ്പെട്ടു.
ഒരു ക്ഷേത്ര വിശേഷങ്ങള്‍ക്കപ്പുറം മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുധ്യങ്ങളും പൊരുത്തങ്ങളും ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും പിന്‍ബലത്തില്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രചന നിര്‍വഹിച്ച പി.ആർ സുമേരന്‍ പറഞ്ഞു.
ഫഹദ് അബ്ദുള്ളയാണ് കാമറ. അയൂബ് ഖാന്‍ എഡിറ്റിങും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നു. സൗണ്ട് മിക്സിങ്- ഹരിനാരായണന്‍, നരേഷന്‍-ഇന്ദ്രന്‍സ്, പ്രൊഡക്റ്റ് ഡിസൈനര്‍- അജയ് ജോസഫ്, സബ് ടൈറ്റില്‍സ്- നിസാം അസാഫ്, സ്റ്റില്‍സ്- എ.കെ ബിജുരാജ്, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

