200 കോടി; സിക്കന്ദറിനെ മറികടന്ന് ആമിറിന്‍റെ 'സിത്താരേ സമീൻ പർ'
text_fields2025ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ച് ഹിന്ദി ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി ആമിർ ഖാന്റെ 'സിത്താരേ സമീൻ പർ'. ചിത്രം 130 കോടി കലക്ഷൻ നേടിയിരുന്നു. 12ാം ദിനമായ ഇന്ന് 200 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ, ചിത്രം കലക്ഷനിൽ സൽമാൻ ഖാന്റെ സിക്കന്ദറിനെ മറികടന്നു.
ജൂണ്‍ 20നായിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡ് നിർദേശങ്ങൾ സ്വീകരിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമായിരുന്നു.
സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. ദർശീൽ സഫാരിയെ ‘താരെ സമീൻ പറി’ൽ നായകനായി അവതരിപ്പിച്ചപ്പോൾ, സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.
ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് ആമിർ അറിയിച്ചിരുന്നു. ഇന്നത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിർമാതാക്കളെ അവരുടെ സിനിമകൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സ്ട്രീം ചെയ്യാൻ സമർദ്ദം ചെലുത്തുന്നു. ഒരു പ്ലാറ്റ്‌ഫോമിനോടും തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല, എന്നാൽ സമയക്രമം യുക്തിസഹമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തെ ഇടവേള സുഖകരമായിരിക്കുമായിരുന്നെന്നും എന്നാൽ തിയറ്ററുകളിൽ പ്രദർശനം കഴിഞ്ഞാലുടൻ ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും നടൻ പറഞ്ഞു.
അതേസമയം, ചിത്രത്തെ പ്രശംസിച്ച് ശശി തരൂർ എം.പി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ മാറ്റുന്ന ചിത്രമാണെന്ന് തരൂർ പറഞ്ഞു. രാഷ്ട്രീയനേതാക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ഷോയിൽ ശശി തരൂരിനൊപ്പം ആമിര്‍ ഖാനും സിനിമ കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

