'മനസ് നിശ്ചലമായി, ഒന്നര മണിക്കൂറോളം ബത്ത് റൂമിൽ കയറി കരഞ്ഞു'; 'നാട്ടു നാട്ടു'ഗാനത്തിന്റെ കൊറിയോഗ്രാഫർ
text_fieldsഎസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആറാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ചർച്ചാ വിഷയം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയതോടെയാണ് സിനിമയും പാട്ടും വീണ്ടും വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയത്. ആർ. ആർ. ആർ തിയറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ നാട്ടു നാട്ടു എന്ന പാട്ടും നൃത്ത ചുവടുകളും ചർച്ചയായിരുന്നു. ഇപ്പോഴിതാ പാട്ടിന് ചുവട് ഒരുക്കിയതിനെ കുറിച്ച് പറയുകയാണ് കൊറിയോഗ്രാഫർ പ്രേം രക്ഷിത്. പാട്ടിന് പുരസ്കാരം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് മനസ് നിശ്ചലമായി പോയെന്നാണ് പ്രേം രക്ഷിത് പറയുന്നത്. കൂടാതെ ഒന്നര മണിക്കൂർ ബാത്ത് റൂമിൽ കയറി കരഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മനസ് നിശ്ചലമായി പോയി. ബത്ത് റൂമിൽ കയറി ഒന്നര മണിക്കൂറോളം കരഞ്ഞു. സംവിധായകൻ എസ്. എസ് രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് അസാധ്യമാണെന്ന് തോന്നിയ ഇക്കാര്യം സാധ്യമായത്. അതിൽ വളരെ സന്തോഷമുണ്ട്.
ഇതെല്ലാം സംഭവിച്ചത് ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻ.ടി. ആറും രാം ചരണും കാരണമാണ്. അവർ രണ്ടു പേരും അസാധ്യമായ നർത്തകരാണ്. കൂടാതെ ഇതിന്റെ ഭാരം മുഴുവനും താങ്ങിയത് കീരവാണി സാറിന്റെ സംഗീതമാണ്- പ്രേം രക്ഷിത് പറഞ്ഞു.
ഈ പാട്ടിന് എന്താണ് വേണ്ടതെന്ന് വളരെ കൃത്യമായി തന്നെ രാജമൗലി സാർ പറഞ്ഞു തന്നു.20 ദിവസംകൊണ്ടാണ് 'നാട്ടു നാട്ടു' റിഹേഴ്സൽ ചെയ്ത് ചിത്രീകരിച്ചത്. രണ്ട് മാസം എടുത്താണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ രണ്ടു നായകന്മാരും പൂർണ്ണമായും സഹകരിച്ചിരുന്നു. ഒരാൾ സിംഹമാണെങ്കിൽ മറ്റൊരാൾ ചീറ്റയെന്ന പോലെ മത്സരിച്ചാണ് നൃത്തം ചെയ്തത്.കൂടാതെ സംവിധായകൻ രാജമൗലി സാറും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
സാധാരണ ഒരു ഗാനത്തിന് 2- 3 സ്റ്റെപ്പുകളാണ് കൊറിയോഗ്രാഫ് ചെയ്യുന്നത്. എന്നാൽ നാട്ടു നാട്ടുവിന് വേണ്ടി 118 സ്റ്റെപ്പുകൾ ചിട്ടപ്പെടുത്തി. തുടക്കത്തിൽ നടന്മാരുടെ സ്റ്റൈലിനെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. മികച്ച ഡാൻസേഴ്സ് ആണെങ്കിലും വ്യത്യസ്ത സ്റ്റൈലാണ് ഇവരുടേത്. എന്നാൽ എല്ലാം ഒരു മാജിക് പോലെ നടന്നു - പ്രേം രക്ഷിത് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

