'എന്തു വന്നാലും ഉച്ചത്തിലുള്ള ചിരി; ആദ്യമായാണ് എന്നെ ശ്രീനിയേട്ടൻ കരയിപ്പിക്കുന്നത്' -മഞ്ജു വാര്യർ
text_fieldsമലയാളത്തിന്‍റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസന്‍റെ മരണം സിനിമാലോകത്തെ മാത്രമല്ല, മലയാളികളെ ഏറെ ദുഖത്തിലാഴ്ത്തിയ വിയോഗമാണ്. സിനിമാരംഗത്തെ നിരവധി പേർ അദ്ദേഹത്തിന്‍റെ വേർപാടിൽ അനുശോചനക്കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ് എന്നാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. എന്ന് മഞ്ജു വാര്യർ കുറിച്ചു.
''കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു.'' എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
''വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.'' എന്നും മഞ്ജു വാര്യര്‍ കുറിക്കുന്നു.
ശ്രീനിവാസന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സത്യൻ അന്തിക്കാട് വളരെ വൈകാരികമായാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
''എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാനും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധം. ശ്രീനി കുറേ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചു. അതിനിടക്ക് പുള്ളി ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ നടന്നു തുടങ്ങി. വാക്കറില്‍ നടക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത് എന്ന് പറഞ്ഞു.'' സത്യന്‍ അന്തിക്കാട് പറയുന്നു.
''ഇപ്പോഴും പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും വന്ന് അദ്ദേഹത്തെ ചാര്‍ജ് ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടില്‍ പോകും. രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിലിരിക്കും. ബുദ്ധിയും ചിന്തകളുമൊക്കെ വളരെ ഷാര്‍പ്പാണ്. കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു, മതിയായി എനിക്ക് എന്ന്. കുറച്ച് കാലമായി അസുഖമായി കിടക്കുകയാണല്ലോ. അതൊന്നും നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ചുവരാമെന്ന് ഞാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചായയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു...'' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.
സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മലയാള സിനിമയിലെ കൂട്ടുകെട്ടായിരുന്നു ഹിറ്റ് കൂട്ടുകെട്ടായിരുന്നു. സിനിമക്ക് പുറത്തും വലിയ സൗഹൃദമാണ് ഇരുവരും കത്തുസൂക്ഷിച്ചിരുന്നത്. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ടി.പി ബാലഗോപാലന്‍ എം.എ മുതല്‍ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

