ഫെസ്റ്റിവൽ നിറവിൽ 'ഞാൻ രേവതി'; അനുഭവം പങ്കുവെച്ച് സംവിധായകൻ പി. അഭിജിത്ത്
text_fieldsകൊച്ചി: സംവിധായകൻ പി. അഭിജിത്തിന്റെ ഡോക്യുമെന്ററി 'ഞാൻ രേവതി' ഫെസ്റ്റിവൽ വേദികളിൽ ഒരു വർഷം പിന്നിടുന്നു. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേത്രിയുമായ രേവതി ആറുമുഖത്തെക്കുറിച്ചുള്ള ഈ ചിത്രം ഇതിനകം നിരവധി അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
20 വർഷം മുമ്പ് ബാംഗ്ലൂരിൽ വെച്ചാണ് രേവതിയെ പരിചയപ്പെടുന്നതെന്ന് സംവിധായകൻ പി. അഭിജിത്ത് ഓർക്കുന്നു. ‘അവരെക്കുറിച്ചൊരു ഡോക്യുമെന്ററി ചെയ്യണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. 2021ൽ 'അന്തരം' എന്ന സിനിമയിൽ അഭിനയിക്കാൻ രേവതിയെ ക്ഷണിച്ചപ്പോഴാണ് ഈ ആശയം വീണ്ടും പങ്കുവെച്ചത്. വളരെ പോസിറ്റീവ് ആയാണ് അവർ പ്രതികരിച്ചത്. പിന്നീട് മൂന്ന് വർഷം നീണ്ട ഷൂട്ടിങ്ങിനൊടുവിലാണ് 'ഞാൻ രേവതി' പൂർത്തിയായത്,’- അഭിജിത്ത് പറഞ്ഞു.
കോഴിക്കോട് നടന്ന ഐ.ഇ.എഫ്.എഫ്.കെ വേദിയിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര ചലച്ചിത്രമേള, ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രമേള, തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള, മുംബൈ കാശിഷ് അന്താരാഷ്ട്ര പ്രൈഡ് ചലച്ചിത്രമേള, ഡൽഹി റിഥം അന്താരാഷ്ട്ര ക്വീർ ആൻഡ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി ലോകത്തെ പ്രധാനപ്പെട്ട പല വേദികളിലും ചിത്രം പ്രദർശിപ്പിച്ചു.
ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം 'ഞാൻ രേവതി' സ്വന്തമാക്കി. കൂടാതെ, ഐ.ഇ.എഫ്.എഫ്.കെ-യിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഓഡിയൻസ് പോൾ അവാർഡും, ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ഡോക്യുമെന്ററിക്കുള്ള ജൂറി പരാമർശവും ചിത്രത്തിന് ലഭിച്ചു.
ട്രാൻസ്ജെൻഡർ ബിൽ ഭേദഗതിക്കെതിരെ പോരാട്ടം നടക്കുന്ന ഈ കാലഘട്ടത്തിൽ 'ഞാൻ രേവതി'ക്ക് വലിയ പ്രസക്തിയുണ്ടെന്ന് സംവിധായകൻ വിശ്വസിക്കുന്നു. ഫിലിം സൊസൈറ്റികൾ വഴിയും കോളേജുകൾ വഴിയും ചിത്രം പരമാവധി ആളുകളിലെത്തിക്കാനും, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാനുമാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
സിനിമയുടെ വിജയത്തിൽ കൂടെനിന്ന ക്രൂ മെമ്പർമാർക്കും ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കും ആർട്ട് ബുക്ക് സിനിമയുടെ പിന്തുണക്കും അഭിജിത്ത് നന്ദി രേഖപ്പെടുത്തി. ചിത്രത്തിന്റെ തുടർയാത്രക്ക് എല്ലാ ചലച്ചിത്രപ്രേമികളുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

