കാണാൻ ആളില്ല, ഷോകൾ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസിൽ പൊട്ടിത്തകർന്ന് കേരളാ സ്റ്റോറി 2
text_fieldsബോക്സ് ഓഫീസിൽ തകർന്ന് വീണ് 'കേരളാ സ്റ്റോറി 2; ഗോസ് ബിയോണ്ട്' സിനിമ. 2023ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തേക്കാൾ വിമർശനങ്ങളും തകർച്ചകളും ഏറ്റുവാങ്ങി മുന്നോട്ട് നീങ്ങുകയാണ് രണ്ടാം ഭാഗം. 16.65 കോടി രൂപയാണ് ഇതുവരെ സിനിമക്ക് ലഭിച്ച ആഭ്യന്തര കലക്ഷൻ. ചൊവ്വാഴ്ച്ച വെറും നാല് കോടി മാത്രമാണ് സിനിമക്ക് നേടാനായതെന്ന് സാക്നിക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കേരളത്തെ അപകീർത്തിപെടുത്താനല്ല മറിച്ച് ഇവിടെയുള്ള ക്രിമിനലുകളെ വെളിച്ചത്തുകൊണ്ടുവരാനാണ് സിനിമ ശ്രമിക്കുന്നത് എന്നായിരുന്നു റിലീസിന് ഹൈകോടതിയുടെ അനുമതി ലഭിച്ച ശേഷം അണിയറ പ്രവർത്തകരുടെ വാദം. ശേഷം സിനിമയുടെ ആദ്യ ദിനം 75 ലക്ഷം രൂപ മാത്രമായിരുന്നു ഇന്ത്യയിലുടനീളം അവർക്ക് ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച 4.65 കോടി, ഞായറാഴ്ച്ച 4.75 കോടി എന്നിങ്ങനെയാണ് സിനിമയുടെ ആഭ്യന്തര കലക്ഷൻ. എന്നാൽ പിന്നീട് കലക്ഷനിൽ കൂപ്പുകുത്തുന്ന അവസ്ഥയാണ് സിനിമക്കുണ്ടായത്. തിങ്കളാഴ്ച്ച ഇത് 2.25 കോടിയായി കുറഞ്ഞു.
കാണാൻ ആളുകളില്ലാത്തതിനാൽ ഷോകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് തിയേറ്ററുകൾ. ചൊവ്വാഴ്ച്ച 335 ഷോകളാണ് കാൻസൽ ചെയ്തത്. ഇതോടെ ആകെ പ്രദർശനങ്ങളുടെ എണ്ണം 3492 ആയി കുറഞ്ഞു. സിനിമ കാണാൻ താരതമ്യേന കൂടുതൽ ആളുകൾ എത്തുന്നത് മുംബൈയിലാണ്.
സിനിമക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സിനിമയുടെ റിലീസ് ഹൈകോടതി 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ കഥ പറയുന്ന സിനിമക്ക് ‘കേരള സ്റ്റോറി 2’ എന്ന് പേരിട്ടത് ബോധപൂർവമാണെന്നും സാമുദായിക ചേരിതിരിവിനടക്കം കാരണമാകുമെന്നുമായിരുന്നു സിനിമക്ക് നേരെയുണ്ടായ പ്രധാന ആരോപണം.
കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിച്ച പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിയുടെ ആദ്യ ഭാഗത്തിന് 2023ലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരവും ലഭിച്ചത് ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

