300 കോടിയുടെ ചരിത്ര വിജയംനേടി 'കറുപ്പ്'; സൂര്യക്ക് അഭിനന്ദനവുമായി ആമിർ ഖാൻ
text_fieldsആർ.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിലെത്തിയ 'കറുപ്പ്' എന്ന തമിഴ് ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കലക്ഷൻ 300 കോടി രൂപ കടന്നതോടെ, ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി 'കറുപ്പ്' മാറി. ഈ നേട്ടത്തിന് പിന്നാലെ നിരവധി പ്രമുഖ താരങ്ങളും സംവിധായകരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരം ആമിർ ഖാൻ നേരിട്ട് സൂര്യക്ക് സന്ദേശം അയച്ചാണ് ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ചത്.
യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ.ജെ. ബാലാജി ഇക്കാര്യം വെളിപ്പെടുത്തിയത്. 'സിനിമ റിലീസ് ചെയ്തതിന് ശേഷം ആമിർ ഖാൻ സൂര്യ സാറിന് സന്ദേശം അയക്കുകയുണ്ടായി, അദ്ദേഹം അത് എനിക്ക് ഫോർവേഡ് ചെയ്തു. നടൻ ചിമ്പു നേരിട്ട് വിളിച്ച് ആശംസകൾ നേർന്നു എന്നും ബാലാജി പറഞ്ഞു. സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വന്നെങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയിലുള്ള ശക്തമായ കഥാതന്തു പ്രേക്ഷകരെ പിടിച്ചിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം കൊണ്ടാണ് ഈ വിജയം സാധ്യമായതെന്നും അദ്ദേഹം വിശ്വസിക്കുന്നു.
സൂപ്പർസ്റ്റാർ രജനീകാന്തും ചിത്രത്തെ വാനോളം പുകഴ്ത്തിയെന്ന് ബാലാജി വ്യക്തമാക്കി. നല്ല സിനിമകൾ കാണുമ്പോൾ അത് അണിയറപ്രവർത്തകരെ വിളിച്ച് അഭിനന്ദിക്കുന്ന രജനീകാന്ത്, ബാലാജിയെ വിളിച്ച് തന്റെ തനതായ ശൈലിയിൽ 'ബാലാജി, സൂപ്പർ... സൂപ്പർ... സൂപ്പർ, നിങ്ങൾ വലിയൊരു നേട്ടമാണ് കൈവരിച്ചത്!' എന്ന് അഭിനന്ദിച്ചു. മെയ് 15-ന് റിലീസ് ചെയ്ത ചിത്രം വെറും 15 ദിവസത്തിനുള്ളിലാണ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഇതോടെ വിജയ് നായകനായ 'വാരിസ്' എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കലക്ഷനെയും (297.55 കോടി) 'കറുപ്പ്' മറികടന്നു.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കെതിരെ പോരാടുന്ന ഒരു കാവൽ ദൈവത്തിന്റെ കഥയാണ് 'കറുപ്പ്' പറയുന്നത്. സൂര്യ 'കറുപ്പുസ്വാമി' എന്ന ടൈറ്റിൽ കഥാപാത്രത്തെയും, തൃഷ 'പ്രീതി' എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചിത്രത്തിൽ ആർ.ജെ. ബാലാജി തന്നെയാണ് വില്ലനായ 'ബേബി കണ്ണനെ' അവതരിപ്പിച്ചിരിക്കുന്നത്. ശിവാകാർത്തികേയന്റെ 'അമരൻ' എന്ന ചിത്രത്തിന്റെ കലക്ഷൻ മറികടക്കാൻ 'കറുപ്പ്' ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കിലും, മികച്ച തുടക്കം കുറിച്ച ചിത്രം തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

