'ചില കലാകാരന്മാർ നമ്മെ രസിപ്പിക്കുന്നു, ചിലർ ഉണർവ് നൽകുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു. അദ്ദേഹം ഇതെല്ലാം ഒരേപോലെ പകർന്നു' -കമൽ ഹാസൻ
text_fieldsമലയാളത്തിന്‍റെ അതുല്യ കലാകാരൻ ശ്രീനിവാസന്‍റെ വിടവാങ്ങലിൽ അനുശോചനം അറിയിച്ച് കമൽ ഹാസൻ. എല്ലാം ഉൾകൊണ്ട കലാകാരൻ, മലയാളത്തിന്‍റെ നികത്താനാകാത്ത നഷ്ടം. സത്യം വിളിച്ചുപറഞ്ഞ ചിരിയായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് കമൽ ഹാസൻ കൂട്ടിച്ചേർത്തു.
'ചില കലാകാരന്മാർ നമ്മെ രസിപ്പിക്കുന്നു, ചിലർ ഉണർവ് നൽകുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു. എന്നാൽ സത്യം നിറഞ്ഞ ഒരു പുഞ്ചിരിയോടെയും ഉത്തരവാദിത്തം തുളുമ്പുന്ന ഒരു പൊട്ടിച്ചിരിയോടെയും അദ്ദേഹം ഇതെല്ലാം ഒരേപോലെ പകർന്നു. അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു' -കമൽ ഹാസൻ എക്സിൽ കുറിച്ചു.
സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധിപേർ താരത്തിന്‍റെ വിടവാങ്ങലിൽ അനുശോചനം അറിയിച്ചു. ഇന്ന് രാവിലെ ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു ശ്രീനിവാസന്‍റെ സംസ്കാരം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മലയാള സിനിമയുടെ ഒരു കാലത്തിന്‍റെ ഭാഗധേയം നിർണയിച്ച പ്രതിഭ എട്ടരയോടെയാണ് വിടപറഞ്ഞത്. 1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

