മുന്നിൽ ആ രണ്ട് ചിത്രങ്ങൾ മാത്രം; ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മമ്മൂട്ടി ചിത്രമാകുമോ കളങ്കാവൽ?
text_fieldsമമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമായ കളങ്കാവൽ മൂന്നാം ആഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. 2025 ഡിസംബർ അഞ്ചിന് പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ടാഴ്ച മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫിസിൽ നിന്ന് 21 ദിവസം കൊണ്ട് 81.70 കോടി രൂപയാണ് കളങ്കാവൽ നേടിയത്. കേരളത്തിൽ നിന്ന് 36.30 കോടിയാണ് ചിത്രം നേടിയത്. മിഡിൽ ഈസ്റ്റിൽ ചിത്രം 3.39 മില്യൺ യു.എസ് ഡോളർ നേടി.
നിലവിൽ മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് കളങ്കാവൽ. രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ സ്ക്വാഡിനെ കളങ്കാവൽ മറികടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ 85 കോടി രൂപ മറികടക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത്. കുറുപ്പ് എന്ന സിനിമയുടെ കഥാകൃത്തായ ജിതിൻ കെ. ജോസ്, ജിഷ്ണു ശ്രീകുമാറിനൊപ്പമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ‘ഭീഷ്മപർവ്വം’, ‘കണ്ണൂർ സ്‌ക്വാഡ്’, ‘ഭ്രമയുഗം’, ‘ടർബോ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമാണ സംരംഭമാണ് കളങ്കാവൽ. 50 കോടി ക്ലബ്ബ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആറാമത്തെ മലയാള ചിത്രമായി കളങ്കാവൽ മാറി.
2000ത്തിന്‍റെ തുടക്കത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടിവെച്ചു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

