'കാന്ത' ദുൽഖറിന്‍റെ കരിയർ ബെസ്റ്റെന്ന് പ്രേക്ഷകർ
text_fieldsദുൽഖർ സൽമാന്റെ പുതിയ ചിത്രമായ 'കാന്ത' പ്രീമിയർ മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടിയത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നാണ് പ്രേക്ഷക അഭിപ്രായം. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച പീരിയഡ് ഡ്രാമക്ക് ആദ്യ ദിനം മികച്ച അഭിപ്രായങ്ങാണ്.
ദുൽഖറിന്റെ പ്രകടനത്തിലെ ആകർഷകതയെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാന അഭിനേതാക്കളുടെ അഭിനയവും അത് കഥയെ നയിക്കുന്ന രീതിയും സിനിമ കണ്ടവർ എടുത്തുകാട്ടി. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തെ വിമർശിക്കുന്നുണ്ട്. ചിത്രത്തിന്‍റെ മന്ദഗതിയിലുള്ള രണ്ടാം പകുതിയാണ് വിമർശനത്തിന് കാരണം. നെഗറ്റീവ് വശങ്ങൾ ഉണ്ടായിരുന്നിട്ടും ദുൽഖറിന്‍റെ പ്രകടനത്തിന്റെ കാര്യത്തിൽ കാന്തക്ക് ഒരേസ്വരത്തിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
രവീന്ദ്ര വിജയ്, നിഴൽഗൽ രവി, ഭഗവതി പെരുമാൾ, ബിജേഷ് നാഗേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'. തമിഴ് സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ഉയർച്ചയും തകർച്ചയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചിരുന്നു. ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുളള വ്യക്തിയായും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന നാളുകളിൽ ദാരിദ്രത്തിൽ കഴിഞ്ഞതായും ചിത്രീകരിച്ചതായി ഹരജിക്കാരൻ ആരോപിക്കുന്നു. ഇവ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ യശസ്സിന് കോട്ടം തട്ടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ദുൽഖർ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സെൽവമണി സെൽവരാജാണ് ചിത്രത്തിന്‍റെ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

