ദുൽഖറിന്‍റെ 'കാന്ത'യുടെ ഒ.ടി.ടി റിലീസ്; എപ്പോൾ, എവിടെ കാണാം...
text_fieldsദുൽഖർ സൽമാന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കാന്ത' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. തിയറ്റർ പ്രദർശനത്തിന് ശേഷം, 'കാന്ത' നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം.
'രണ്ട് കലാകാരന്മാർ. ഒരു പിണക്കം. അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാഠം. തിയറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ 'കാന്ത' നെറ്റ്ഫ്ലിക്സിൽ എത്തു'മെന്ന് പ്ലാറ്റ്‌ഫോം നേരത്തെ അറിയിച്ചിരുന്നു. 2025 ഡിസംബർ പകുതിയോടെ ചിത്രം പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
1950കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് 'കാന്ത' പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'.
രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്‍റെ കഥാതന്തു. തമിഴ് സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ഉയർച്ചയും തകർച്ചയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചിരുന്നു.
ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുളള വ്യക്തിയായും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന നാളുകളിൽ ദാരിദ്രത്തിൽ കഴിഞ്ഞതായും ചിത്രീകരിച്ചതായി ഹരജിക്കാരൻ ആരോപിക്കുന്നു. ഇവ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ യശസ്സിന് കോട്ടം തട്ടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ദുൽഖർ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

