ജാനകി ഇനി 'ജാനകി വി'; പേര് മാറ്റാൻ തയ്യാറായി നിർമാതാക്കൾ, കോടതി രംഗങ്ങളിൽ 'ജാനകി' മ്യൂട്ട് ചെയ്യും
text_fieldsകൊച്ചി: പേരിനെച്ചൊല്ലി വിവാദമായ ‘ജെ.എസ്.കെ’ സിനിമയുടെ സബ് ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി ചേർത്ത് പ്രശ്നപരിഹാരത്തിന് തീരുമാനം. സെൻസർ ബോർഡ് അവസാനം നിർദേശിച്ച പ്രകാരം വി. ജാനകി എന്നാക്കാൻ നിർമാതാക്കൾ ഹൈകോടതിയിൽ സമ്മതിക്കുകയായിരുന്നു.
കോടതിരംഗങ്ങളിൽ ജാനകി എന്ന പേര് ഉച്ചരിക്കുന്നിടങ്ങളിൽ ശബ്ദമില്ലാതാക്കാമെന്നും (മ്യൂട്ട് ചെയ്യാൻ) ഹരജിക്കാർ കോടതിയിൽ അറിയിച്ചു. ഇത്തരത്തിൽ മാറ്റംവരുത്തി സമർപ്പിച്ചാൽ മൂന്നുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർ ബോർഡും വ്യക്തമാക്കി. ഇരുപക്ഷത്തിന്റെയും വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹരജി വീണ്ടും ജൂലൈ 16ന് പരിഗണിക്കാൻ മാറ്റി. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ബുധനാഴ്ച രാവിലെ ഹരജി പരിഗണിക്കവേ, ജാനകി എന്ന പേരിന്റെ ആദ്യമോ അവസാനമോ വിദ്യാധരൻ എന്ന പേരിന്റെ ചുരുക്കെഴുത്തായ ‘വി’ ചേർക്കണമെന്നും കോടതി രംഗങ്ങളിൽ പേര് നിശ്ശബ്ദമാക്കണമെന്നുമുള്ള വിചിത്ര നിർദേശങ്ങൾ സെൻസർ ബോർഡ് മുന്നോട്ടുവെക്കുകയായിരുന്നു. നിലപാട് അറിയിക്കാൻ ഹരജിക്കാർ സമയം തേടിയതിനെത്തുടർന്ന് ഉച്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യാമെങ്കിലും പേര് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് നിർമാതാക്കൾ അറിയിച്ചു.
ടീസറിൽ ജാനകി എന്നേയുള്ളൂവെന്നതടക്കം കാര്യങ്ങളാണ് തടസ്സമായി പറഞ്ഞത്. സിനിമയുടെ തുടക്കത്തിൽ ‘മതപരമായി പ്രാധാന്യമുള്ള ജാനകിയെന്ന പേരുമായി കഥാപാത്രത്തിന് ബന്ധമില്ല’ എന്ന് എഴുതിക്കാണിച്ചാൽ മതിയാകുമോയെന്ന് കോടതിയും ആരാഞ്ഞു. എന്നാൽ, ഈ മാറ്റം ഒഴിവാക്കാനാവില്ലെന്ന നിലപാടിൽ സെൻസർ ബോർഡിന്റെ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ഉറച്ചുനിന്നു. വ്യവഹാരം നീളുന്നത് റിലീസിങ് വൈകാനിടയാക്കില്ലേയെന്ന് കോടതിയും ചോദിച്ചു. തുടർന്ന് ഹരജി മൂന്നുമണിക്ക് പരിഗണിച്ചപ്പോഴാണ് മാറ്റങ്ങൾക്ക് തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

