'ജനനായകൻ' സെൻസർ സർട്ടിഫിക്കറ്റ് വ്യാജം; ഔദ്യോഗിക സ്ഥിരീകരണവുമായി കെ.വി.എൻ പ്രൊഡക്ഷൻസ്
text_fieldsതമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ'. ഈ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമക്ക് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതായും ചിത്രത്തിൽ പലതരത്തിലുള്ള വെട്ടിക്കുറക്കലുകൾ നടത്തിയിട്ടുണ്ടെന്നും ഈ വ്യാജരേഖയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത് പൂർണമായും അടിസ്ഥാനരഹിതമാണെന്ന് നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി വ്യക്തമാക്കി.
സിനിമയുടെ സെൻസറിങ് നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, അതിനാൽ പുറത്തുവന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു. വിജയ്‌യുടെ തന്നെ മുൻ ചിത്രമായ 'ലിയോ'യുടെ സെൻസർ സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചാണ് ഇത്തരം ഒരു വ്യാജ പ്രചാരണം നടത്തിയതെന്ന് പിന്നീട് വ്യക്തമായി. ആരാധകർ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും നിർമാതാക്കൾ അഭ്യർത്ഥിച്ചു.
ഏഴ് മാസത്തോളമായി റിലീസ് നീണ്ടുപോയ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ സെൻസർ ബോർഡിൽ നിന്നുള്ള ക്ലിയറൻസിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ അന്തിമഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, സെൻസർ ബോർഡ് നിർദ്ദേശിക്കുന്ന മാറ്റങ്ങൾ വരുത്തിയ ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ അവസാനത്തോടുകൂടി ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കും ജനനായകൻ. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളാണ് ആരാധകർ ഈ സിനിമക്ക് നൽകുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സെൻസർ നടപടികൾ പൂർത്തിയായ ഉടൻ തന്നെ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

