സെൻസർ ക്ലിയറൻസ് ലഭിച്ചോ? ‘ജനനായകൻ’ റിലീസ് ജൂലൈ അവസാനത്തോടെയെന്ന് സൂചന
text_fieldsജന നായകൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് അധികാരമേറ്റതോടെ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ'. വിജയ് മുഖ്യമന്ത്രിയായതോടെ ചിത്രം സെൻസറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഉടൻ തിയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ചിത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിരുന്നില്ല. ഒടുവിൽ ജൂലൈ മാസത്തോടെ ചിത്രം റിലീസിനൊരുങ്ങുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ മാസം തന്നെ ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയാക്കി തിയറ്റർ റിലീസിന് തയാറെടുക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം അവസാന നിമിഷം സെൻസർ ബോർഡ് തടയുകയായിരുന്നു. തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. കൂടാതെ ചിത്രം ഇന്റർനെറ്റിൽ ചോർന്നതും റിലീസിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു.
ഈ ആഴ്ച സെൻസറിങ് പൂർത്തിയാക്കുകയാണെങ്കിൽ ജൂലൈ 16-17 തിയതികളിലോ അല്ലെങ്കിൽ ജൂലൈ 23-24 തിയതികളിലോ ചിത്രം തിയറ്ററുകളിലെത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ തിയതികളിൽ 'അർജ്ജുനൻ പെർ പത്തു, ജി.ഡി.എൻ, അരുൾവാൻ, അൻപേ ഡയാന, ഇമ്മോർട്ടൽ, സത്യവാൻ സാവിത്രി തുടങ്ങിയ നിരവധി ചിത്രങ്ങൾ റിലീസിന് തയാറെടുക്കുന്നുണ്ട്. ജൂലൈ 31ന് ഡിസി, സിഗ്മ എന്നീ ചിത്രങ്ങളും റിലീസിനെത്തുന്നുണ്ട്. അതിനാൽ ഈ ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചാൽ മാത്രമേ 'ജനനായകൻ' ജൂലൈയിൽ റിലീസ് ചെയ്യാൻ സാധിക്കൂ. ഇല്ലെങ്കിൽ ചിത്രം ആഗസ്റ്റ് മാസത്തേക്ക് മാറ്റേണ്ടി വരും.
അനിൽ രാവിപുഡിയുടെ 'ഭഗവന്ത് കേസരി'യുടെ റീമേക്കായ ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ഗൗതം മേനോൻ, പ്രിയാമണി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ നിർമാതാവ് കെ. വെങ്കിട്ട് നാരായണക്ക് മുഖ്യമന്ത്രി വിജയ് അടുത്തിടെ ഒരു സർക്കാർ പദവി നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

