ബോക്സ് ഓഫിസിൽ വൻ വീഴ്ച; ഓസ്കർ തിളക്കത്തിലും 925 കോടി നഷ്ടവുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'
text_fieldsലോസ് ആഞ്ചലസ്: 98ാമത് ഓസ്കർ അവാർഡുകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' . ആറ് ഓസ്കറുകൾ വാരിക്കൂട്ടി പുരസ്കാര വേദിയിൽ തിളങ്ങിയെങ്കിലും, ബോക്സ് ഓഫിസിൽ ചിത്രം വൻ പരാജയമാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏകദേശം 925 കോടി രൂപയുടെ നഷ്ടമാണ് നിർമാതാക്കൾക്ക് ഈ ചിത്രം വരുത്തിവെച്ചിരിക്കുന്നത്.
ലിയനാർഡോ ഡി കാപ്രിയോ നായകനായ ഈ ചിത്രം 1,200 കോടിയിലധികം രൂപ മുതൽമുടക്കിലാണ് നിർമിച്ചത്. പരസ്യ പ്രചാരണത്തിനായി മാത്രം വാർണർ ബ്രദേഴ്സ് 600 കോടിയിലധികം രൂപ വേറെയും ചെലവാക്കി. ലോകമെമ്പാടുനിന്നുമായി 1,850 കോടിയോളം രൂപ ചിത്രം നേടിയെങ്കിലും, തിയറ്റർ വിഹിതവും ഡി കാപ്രിയോയുടെ പ്രതിഫലവും കഴിഞ്ഞപ്പോൾ ചിത്രം വൻ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2,700 കോടിയിലധികം രൂപ നേടിയാൽ മാത്രമേ ചിത്രത്തിന് ലാഭത്തിലെത്താൻ സാധിക്കുമായിരുന്നുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ (പോൾ തോമസ് ആൻഡേഴ്സൺ), മികച്ച സഹനടൻ (സീൻ പെൻ) തുടങ്ങി പ്രധാനപ്പെട്ട ആറ് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. രാഷ്ട്രീയ പ്രതിരോധത്തിന്റെ കഥ പറഞ്ഞ ഈ സിനിമയിലെ പ്രകടനത്തിന് ലിയനാർഡോ ഡി കാപ്രിയോ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്റെ മക്കൾക്ക് വേണ്ടിയാണ് ഈ ചിത്രം എഴുതിയതെന്നും അടുത്ത തലമുറ ലോകത്ത് മാന്യതയും വിവേകവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അവാർഡ് ഏറ്റുവാങ്ങി ആൻഡേഴ്സൺ പറഞ്ഞു.
അതേസമയം, 'സിന്നേഴ്സ്' എന്ന ചിത്രത്തിലൂടെ മൈക്കൽ ബി. ജോർദാൻ മികച്ച നടനുള്ള പുരസ്കാരം നേടി. ഈ ചിത്രത്തിലൂടെ ഓട്ടം ഡ്യൂറാൾഡ് അർക്കാപാവോ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ നേടുന്ന ആദ്യ വനിതയായും ആദ്യ കറുത്തവർഗ്ഗക്കാരിയായും ചരിത്രത്തിൽ ഇടംപിടിച്ചു.
വിമർശകർക്കിടയിൽ വൻ പ്രശംസ നേടുകയും ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിട്ടും, വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു എന്നത് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തെ സിനിമാ ചരിത്രത്തിലെ തന്നെ ഒരു അപൂർവ പ്രതിഭാസമാക്കി മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

