'ജനനായകൻ' റിലീസ് എപ്പോൾ? മുഖ്യമന്ത്രി വിജയ്‌യോട് സത്യം പറയാൻ ധൈര്യമില്ലെന്ന് സംവിധായകൻ എച്ച്. വിനോദ്
text_fieldsതമിഴ്നാട് മുഖ്യമന്ത്രിയും മുൻ സൂപ്പർ താരവുമായ വിജയ് നായകനായി അഭിനയിച്ച അവസാന ചിത്രം 'ജനനായകൻ' അഞ്ച് മാസത്തിലേറെയായി സെൻസർ ബോർഡ് പരിശോധനയിൽ കുടുങ്ങിക്കിടക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്നത് വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്. മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇതുവരെ തിയറ്ററിൽ എത്തിയിട്ടില്ല.
ഒരു പ്രമോഷണൽ പരിപാടിക്കിടെ, ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ എച്ച്. വിനോദ് നൽകിയ മറുപടി ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. "അത് എന്റെ കൈയിലല്ല ഉള്ളത്. അതിനെക്കുറിച്ചുള്ള സത്യം പറയാൻ എനിക്ക് ധൈര്യമില്ല. ഒരുപക്ഷേ ഞാൻ പറഞ്ഞാൽ തന്നെ അത് കേൾക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകില്ല," എന്നാണ് അദ്ദേഹം വളരെ ദുരൂഹമായി പ്രതികരിച്ചത്. വിനോദിന്റെ ഈ വാക്കുകൾ സിനിമാ മേഖലയിലും ആരാധകർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ജൂൺ 22-ന് വിജയ്‌യുടെ 52-ാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് നിർമാതാവ് വെങ്കട് കെ. നാരായണ അറിയിച്ചു. രാഷ്ട്രീയ കാരണങ്ങളാലല്ല, മറിച്ച് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതുകൊണ്ടാണ് റിലീസ് വൈകുന്നതെന്ന് തമിഴ്നാട് സിനിമാ സാങ്കേതികവിദ്യ മന്ത്രി രാജ്മോഹൻ ആറുമുഖം വിശദീകരിച്ചു. നേരത്തെ, റിലീസിനായി കോടതിയെ സമീപിച്ചെങ്കിലും നിർമാതാക്കൾക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. മാത്രമല്ല, ഏപ്രിലിൽ ചിത്രം ഓൺലൈനിൽ ചോർന്നത് വലിയ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

