ഒ.ടി.ടിയിൽ തിരിച്ചെത്തി അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലി
text_fieldsഅജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ലിക്സിൽ തിരിച്ചെത്തി. തന്റെ അനുവാദമില്ലാതെ പാട്ടുകൾ ഉപയോഗിച്ചതിന് ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾക്കെതിരെ സംഗീതസംവിധായകൻ ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടു. ഇപ്പോൾ ഇളയരാജയുടെ പാട്ടുകൾ ഒഴിവാക്കിയ പതിപ്പാണ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാകുന്നത്.
അഞ്ച് കോടി നഷ്ടപരിഹാരം നൽകുകയും ഗാനങ്ങൾ സിനിമയിൽനിന്ന് നീക്കം ചെയ്യുകയും വേണമെന്നാണ് ഹരജിയിൽ ഇളയരാജ ആവശ്യപ്പെട്ടത്. ഏപ്രിൽ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നഷ്ടപരിഹാരമായി അഞ്ച് കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നുമായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതേതുടർന്നാണ്, ഇളയരാജയുടെ പാട്ടുകളോടുകൂടിയ ചിത്രം ഒ.ടി.ടിയില്‍പ്പോലും പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. നിര്‍മാണക്കമ്പനിയുടെ വിശദീകരണം അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചിരിക്കുന്നത് തന്റെ വ്യക്തമായ അനുമതി വാങ്ങാതെയും നിയമപരമായി അവകാശപ്പെട്ട റോയൽറ്റി നൽകാതെയുമാണെന്ന് ഇളയരാജ വാദിച്ചിരുന്നു.
മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു. മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിലും തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞ് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.
അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയായ ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

