സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് ചെക്ക് കേസിൽ രണ്ട് വർഷം തടവ്
text_fieldsഅഹമ്മദാബാദ്: ബോളിവുഡ് സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് ചെക്ക് മടങ്ങിയ കേസിൽ രണ്ട് വർഷം തടവ്. ഗുജറാത്തിലെ ജാംനഗർ കോടതിയുടെതാണ് വിധി. 2.2 കോടി രൂപ പിഴയിടുകയും ചെയ്തു. രാജ്കുമാർ സന്തോഷിക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു.
ബിസിനസുകാരനായ അശോക് ലാലിന്‍റെ പരാതിയിലാണ് കേസ്. രാജ്കുമാർ സന്തോഷിക്ക് അശോക് ലാൽ ഒരു കോടി രൂപ കടമായി നൽകിയിരുന്നു. 10 ലക്ഷത്തിന്‍റെ 10 ചെക്കുകളാണ് ഇതിന് ഈടായി സംവിധായകൻ നൽകിയിരുന്നത്. എന്നാൽ, പിന്നീട് ഈ ചെക്കുകൾ മാറാൻ ശ്രമിച്ചപ്പോൾ പണമില്ലാതെ മടങ്ങി എന്നാണ് കേസ്.
രാജ്കുമാർ സന്തോഷിയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും അങ്ങനെയാണ് പരാതി നൽകിയതെന്നും അശോക് ലാൽ പറഞ്ഞു. ജയിൽ ശിക്ഷക്ക് പുറമേ 2.2 കോടി രൂപ പരാതിക്കാരന് നൽകണമെന്നാണ് കോടതി വിധി.
സൂപർ ഹിറ്റ് സിനിമകളായ ഘയാൽ, ഘടക്, ദാമിനി, അണ്ഡാസ് അപ്നാ അപ്നാ, ദ ലെജൻഡ് ഓഫ് ഭഗത് സിങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രാജ്കുമാർ സന്തോഷി. 'ലാഹോർ 1947' ആണ് ഇദ്ദേഹത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

