എമ്പുരാൻ വിവാദം: മോഹൻലാലിനെതിരായ സൈബർ ആക്രമണത്തിൽ ഉടൻ നടപടിയെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: എമ്പുരാൻ സിനിമയുടെ പ്രമേയത്തെ ചൊല്ലി മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ഉടൻ നടപടിയെന്ന് ഡി.ജി.പി. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് ഡി.ജി.പിക്ക് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കിയതായാണ് അറിയുന്നത്.
ഇതിനിടെ, എമ്പുരാൻ സിനിമ കാരണം പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്ന് മോഹൻലാൽ അറിയിച്ചു. സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായ സാഹചര്യത്തിലാണ് മോഹൽ ലാലിന്റെ വിശദീകരണം.
കുറിപ്പ് പൂർണരൂപത്തിൽ
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... സ്നേഹപൂർവ്വം മോഹൻലാൽ
അതിനിടെ എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. സിനിമക്ക് പരസ്യ പിന്തുണയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഡി.വൈ.എഫ്.ഐയുടെ ഐക്യദാർഢ്യ പരിപാടി ഇന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

