സെൻസർ ബോർഡ് കത്രിക വെച്ചു, പിന്നീട് നിരോധനം, ഒടുവിൽ റിലീസ്; ‘സത്‌ലജ്’ വരെ എത്തിനിൽക്കുന്ന ഇന്ത്യയിൽ നിരോധിച്ച വിവാദ സിനിമകൾ
text_fieldsഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ5ൽ റിലീസ് ചെയ്ത ദിൽജിത് ദോസാഞ്ച് നായകനായ 'സത്‌ലജ്' എന്ന ചിത്രം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജൂലൈ 3ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഈ നടപടി.
2022ൽ സെൻസർ ബോർഡിന് സമർപ്പിച്ചതുമുതൽ ഈ ചിത്രം വലിയ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. ചിത്രത്തിൽ 127 കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി സംവിധായകനും അണിയറപ്രവർത്തകരും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരായ നിയമപോരാട്ടങ്ങൾക്കും സെൻസറിങ്ങിനുമായി മൂന്ന് വർഷത്തോളമാണ് ചിത്രം മാറ്റിവെക്കപ്പെട്ടത്. ആദ്യം 'ഘാല്ലുഘാര' എന്നും പിന്നീട് 'പഞ്ചാബ് 95' എന്നും പേര് നൽകിയ ചിത്രം ഒടുവിൽ 'സത്‌ലജ്' എന്ന പേരിലാണ് ഡിജിറ്റൽ റിലീസിന് തയാറായത്.
എന്നാൽ സത്ലജിന് മുമ്പും ഇന്ത്യയിൽ ചില വിവാദ സിനിമകൾ നിരോധിച്ചിട്ടുണ്ട്. പിന്നീട് കോടതി ഇടപെടലുകളിലൂടെയോ അല്ലെങ്കിൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയതിന് ശേഷമോ ഇന്ത്യയിൽ റിലീസ് ചെയ്യുകയോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാവുകയോ ചെയ്തിട്ടുണ്ട്.
1. ബാൻഡിറ്റ് ക്വീൻ (1994)
ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. സിനിമയിലെ അമിതമായ നഗ്നത, ലൈംഗിക അതിക്രമ രംഗങ്ങൾ, അസഭ്യമായ ഭാഷ എന്നിവ കാരണമാണ് സെൻസർ ബോർഡ് ഈ ചിത്രം നിരോധിച്ചത്. പിന്നീട് ചില രംഗങ്ങൾ ഒഴിവാക്കിയ ശേഷമാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായത്. ശേഖർ കപൂറാണ് ചിത്രം സംവിധാനം ചെയ്തത്.
2. ഫയർ (1996)
ശബാന ആസ്മി, നന്ദിത ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സ്വവർഗാനുരാഗം പ്രമേയമാക്കിയ ആദ്യകാല ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ദീപ മേത്തയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളുടെ വലിയ പ്രതിഷേധത്തെ തുടർന്ന് ചിത്രം തിയറ്ററുകളിൽ നിന്ന് പിൻവലിക്കുകയും നിരോധിക്കുകയും ചെയ്തു.
3. കാമാസൂത്ര: എ ടെയിൽ ഓഫ് ലവ് (1996)
പ്രശസ്ത സംവിധായിക മീര നായർ ഒരുക്കിയ ഈ ചരിത്ര സിനിമ അതിന്റെ ലൈംഗികമായ ഉള്ളടക്കം കൊണ്ടാണ് വിവാദത്തിലായത്. ലൈംഗിക രംഗങ്ങളും നഗ്നതയും അമിതമാണെന്നും ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് ചിത്രം പൂർണ്ണമായി നിരോധിക്കുകയായിരുന്നു.
4. ബ്ലാക്ക് ഫ്രൈഡേ (2004)
1993ലെ മുംബൈ ബോംബ് സ്ഫോടനങ്ങളെയും അതിന്റെ അന്വേഷണത്തെയും അടിസ്ഥാനമാക്കി ഹുസൈൻ സൈദിയുടെ പുസ്തകത്തെ മുൻനിർത്തി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമാണിത്. സ്ഫോടനക്കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്ന സമയത്താണ് സിനിമ പുറത്തിറങ്ങാൻ ഇരുന്നത്. ഇത് വിധിപ്രസ്താവത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈകോടതി ചിത്രം രണ്ട് വർഷത്തേക്ക് നിരോധിച്ചു. 2007ലാണ് ചിത്രം റിലീസ് ചെയ്തത്.
5. വാട്ടർ (2005)
വാരണാസിയിലെ ഒരു ആശ്രമത്തിലെ വിധവകളുടെ ദയനീയ ജീവിതവും അവർ നേരിടുന്ന ചൂഷണങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. വാരണാസിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ തന്നെ കടുത്ത പ്രതിഷേധങ്ങൾ ഉയരുകയും സെറ്റുകൾ തകർക്കപ്പെടുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് ഇന്ത്യയിൽ ഈ ചിത്രം നിരോധിക്കപ്പെട്ടു. പിന്നീട് ശ്രീലങ്കയിൽ വെച്ചാണ് ഈ സിനിമ പൂർത്തിയാക്കിയത്.
6. ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (2016)
വ്യത്യസ്ത പ്രായത്തിലുള്ള നാല് സ്ത്രീകളുടെ രഹസ്യ ആഗ്രഹങ്ങളെയും അവരുടെ സ്വാതന്ത്ര്യത്തെയും കുറിച്ചാണ് ഈ ചിത്രം സംസാരിച്ചത്. "സ്ത്രീ കേന്ദ്രീകൃതമായ സിനിമ" ആണെന്നും അശ്ലീലമായ രംഗങ്ങളും ഫോൺ സംഭാഷണങ്ങളും ഉണ്ടെന്നും കാണിച്ച് സെൻസർ ബോർഡ് ഇതിന് അനുമതി നിഷേധിച്ചു. പിന്നീട് അപ്പീൽ ട്രൈബ്യൂണലിനെ സമീപിച്ച് ചില മാറ്റങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

