'കുറുപ്പ്' സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
text_fieldsആലപ്പുഴ: സുകുമാരക്കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള, ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമ വിവാദത്തിൽ. പുറത്തിറങ്ങിയ ടീസറിൽ നായകൻ പറയുന്ന 'ഇനി ഞാൻ വിചാരിക്കണം, എന്നെ പിടിക്കാൻ' എന്ന വാചകത്തിനെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും രംഗത്ത്.
1984 ജനുവരി 22നുണ്ടായ ആലപ്പുഴയിലെ ചാക്കോ വധം നേരത്തേ സിനിമക്ക് ഇതിവൃത്തമായിട്ടുണ്ട്. ആ വർഷംതന്നെ ബേബി സംവിധാനം ചെയ്ത 'എൻ.എച്ച്-47', 2016ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പിന്നെയും' സിനിമകൾ ഈ പ്രമേയത്തിൽ പിറന്നതാണ്. ഈ സിനിമകൾക്കുശേഷം 'കുറുപ്പ്' എന്ന പേരിൽതന്നെയാണ് ദുൽഖറിെൻറ ചിത്രം വരുന്നത്.
കേസിലെ പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് 36 കൊല്ലമായി ഒളിവിലാണ്. ഗൾഫ് നാടുകളിൽ വേഷംമാറി ജോലി ചെയ്യുന്നുണ്ടെന്ന അഭ്യൂഹം പരന്നിരുന്നു. റൂർക്കലയിലെ ടാറ്റാ സ്റ്റീൽ സിറ്റിയിൽ '90കളിൽ കുറുപ്പിനെ കണ്ടതായും വാർത്ത പരന്നിരുന്നു. കൂട്ടുപ്രതികളായ ഭാസ്കരപിള്ള, പൊന്നപ്പൻ എന്നിവരെ ആലപ്പുഴ ജില്ല സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികൾ അപ്പീൽ പോയെങ്കിലും ഹൈകോടതിയും ശിക്ഷ ശരിവെച്ച് പ്രതികൾ ശിക്ഷ അനുഭവിക്കുകയും ചെയ്തതാണ്.ഫിലിം െറപ്രസേൻററ്റിവായിരുന്ന ചാക്കോയെ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പും സംഘവും തട്ടിക്കൊണ്ടുപോയി കാറടക്കം കത്തിച്ച് കൊന്നുവെന്നായിരുന്നു കേസ്.
ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ഏഴുമാസം ഗർഭിണിയായിരുന്നു. കുറുപ്പിെൻറ വഞ്ചനാപരമായ പ്രവൃത്തിമൂലം സ്നേഹനിധിയായ ഭർത്താവിനെയാണ് തനിക്ക് നഷ്ടമായതെന്ന് ശാന്തമ്മ പറയുന്നു.നേരിൽ കണ്ടിട്ടില്ലെങ്കിലും അച്ഛൻ തനിക്കൊരു നല്ല ഓർമയാണ്. 36 വർഷമായി അതിന്മേലാണ് ജീവിക്കുന്നത്. എന്നാൽ, 'കുറുപ്പി'െൻറ ടീസർ വന്നതുമുതൽ താൻ ആശങ്കയിലാണ് -ജിതിൻ പറയുന്നു. ഒരുതെറ്റും ചെയ്യാത്ത പാവമായിരുന്നു തെൻറ പിതാവ്. എല്ലാവരുടെയും അച്ഛന്മാരെ കാണുമ്പോൾ അച്ഛനെ ഓർക്കും. ദുൽഖറിെൻറ സിനിമയിൽ അച്ഛനെ കൊന്ന സുകുമാരകുറുപ്പ് ഹീറോയാണ്. അപ്പോൾ അച്ഛനെ എന്തായിട്ടായിരിക്കും ചിത്രീകരിക്കുക -ജിതിൻ ചോദിക്കുന്നു. സിനിമ റിലീസ് ചെയ്യുന്നതിനുമുമ്പ് പൂർണമായും തങ്ങൾക്ക് കാണണമെന്ന വക്കീൽനോട്ടീസിൽ ഇരുവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.