സെൻസർ ചെയ്ത ഭാഗങ്ങളും അശ്ലീല സംഭാഷണങ്ങളും സിനിമയിൽ; ‘മോളിവുഡ് ടൈംസി’നെതിരെ കേസ്
text_fieldsതിരുവനന്തപുരം: തിയറ്ററുകളിൽ പ്രദർശനം തുടരുന്ന മോളിവുഡ് ടൈംസ് സിനിമക്കെതിരെ സെൻസർ ബോർഡിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി ) റീജനൽ ഓഫിസറുടെ പരാതിയിൽ തിരുവല്ലം പൊലീസാണ് കേസെടുത്തത്.
സെൻസർ ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉൾപ്പെടുത്തിയ സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്നാണ് പരാതി. സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നിവരടക്കം അണിയറ പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. ജൂൺ രണ്ടിനാണ് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. അഞ്ചിന് തിയറ്ററുകളിലെത്തി. സെൻസർ ചെയ്ത സിനിമയല്ല പ്രദർശിപ്പിക്കുന്നതെന്നും ഒഴിവാക്കിയ ദൃശ്യങ്ങളും മ്യൂട്ട് ചെയ്യാൻ നിർദേശിച്ച അശ്ലീലസംഭാഷണങ്ങളും അതേപടിയുണ്ടെന്നും പരാതിയിൽ പറയുന്നു.
സിനിമാറ്റോഗ്രാഫിക് ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. അണിയറക്കാരുടെ വിശദീകരണം കേട്ട ശേഷമാകും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോവുക. അന്വേഷണം ആരംഭിച്ചതായും പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു.
അഭിനവ് സുന്ദർ നായക് ആണ് നസ്ലിൻ നായകനായ മോളിവുഡ് ടൈംസിന്‍റെ സംവിധായകൻ. സെൻസറിങ് നിയമങ്ങൾ ലംഘിക്കുന്നത് മൂന്നുവർഷം വരെ തടവും ലക്ഷംരൂപ പിഴയുമടക്കം ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

