സൽമാൻ ഖാന്റെ ‘മാതൃഭൂമി’ വീണ്ടും പ്രതിസന്ധിയിൽ; സെൻസർ ബോർഡ് അനുമതിയില്ല, റിലീസ് വൈകും
text_fieldsസൽമാൻ ഖാൻ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ നായകനാകുന്ന ‘മാതൃഭൂമി’ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) തടഞ്ഞു.
2020ലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഈദിന് മുമ്പ് ഏപ്രിൽ 17ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ ആദ്യം അറിയിച്ചത്. എന്നാൽ, പിന്നീട് ചിത്രത്തിന്റെ റിലീസ് ആഗസ്റ്റിലേക്ക് നീട്ടിവെക്കുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘മാതൃഭൂമി’ ആഗസ്റ്റിലും റിലീസ് ചെയ്യില്ലെന്നാണ് വിവരം.
2020ലെ ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ‘ബാറ്റ്ൽ ഓഫ് ഗാൽവാൻ’ എന്ന പേരിലായിരുന്നു ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ചൈനയിൽ നിന്ന് വിമർശനം ഉയരുകയും ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പരിഗണിക്കുകയും ചെയ്തതിനെ തുടർന്ന് ചിത്രത്തിന്റെ പേര് ‘മാതൃഭൂമി: മെയ് വാർ റെസ്റ്റ് ഇൻ പീസ്’ എന്ന് മാറ്റുകയായിരുന്നു. ഇതിനൊപ്പം ചിത്രത്തിലെ ചില രംഗങ്ങൾ പുനഃചിത്രീകരിക്കുകയും സംഭാഷണങ്ങളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
സംവിധായകൻ അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബി. സന്തോഷ് ബാബുവിന്റെ കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. എ.ആർ. മുരുകദോസിന്റെ സിക്കന്ദറാണ് സൽമാൻ ഖാന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. സൽമാൻ ഖാന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് 2025 ഡിസംബർ 27 ന് ചിത്രത്തിന്റെ ടീസർ നിർമാതാക്കൾ പുറത്തിറക്കിയിരുന്നു. ചിത്രാംഗദ സിങ്, അങ്കുർ ഭാട്ടിയ, അഭിലാഷ് ചൗധരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി സംബന്ധിച്ച് നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

