ബോംബെ സഹോദരിമാരിലെ സി. ലളിത അന്തരിച്ചു
text_fieldsബോംബെ സഹോദരിമാർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത കർണാടക സംഗീതഞ്ജരിൽ ഒരാളായ സി. ലളിത (84)അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച മൂന്ന് മണിക്ക് ബസന്ത് നഗർ ശ്മാശനത്തിൽ നടക്കും. തമിഴ്നാട് മുൻ അഡ്വക്കറ്റ് ജനറൽ എൻ. ആർ ചന്ദ്രനാണ് ലളിതയുടെ ഭർത്താവ്.
1963 മുതലാണ് ലളിതയും സഹോദരി സി സരോജയും ഒന്നിച്ച് കച്ചേരികൾ അവതരിപ്പിക്കാൻ തുടങ്ങിയത്. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും ആൽബങ്ങൾ ആലപിച്ചിട്ടുണ്ട്.
എൻ. ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശ്ശൂരിലായിരുന്നു സഹോദരിമാരുടെ ജനനം. പിന്നീട് പിതാവിന്റെ ജോലി സംബന്ധമായി ബോംബെയിൽ എത്തി. ബോംബെയിലെത്തിയപ്പോഴായിരുന്നു സരോജയും ലളിതയും വേദികളിൽ ഒരുമിച്ചു പാടിത്തുടങ്ങിയത്.തുടർന്നാണ് ബോംബെ സഹോദരിമാർ എന്ന പേര് ലഭിക്കുന്നത്. സംഗീത പഠനവുമായി ചെന്നൈയിൽ സ്ഥിര താമസമാക്കിയെങ്കിലും പേരിലെ ‘ബോംബെ’ ഇവർ തുടരുകയായിരുന്നു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുള്ള ബോംബൈ സഹോദരിമാരെ 2020-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

