കൊറിയൻ ത്രില്ലറുകളെ വെല്ലുന്ന മേക്കിങ്; തിയറ്ററുകളിൽ തരംഗമായി ഉർവശി-ജോജു ജോർജ് ചിത്രം 'ആശ'
text_fieldsപ്രായഭേദമന്യേ ഏവരുടേയും പ്രിയം നേടി തിയറ്ററുകളിൽ 'ആശ'യുടെ കുതിപ്പ്. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്‍റർനാഷണൽ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ആയതിനാൽ തന്നെ ജെൻ-സി പ്രേക്ഷകരുടേയും ഇഷ്ട ചിത്രമായിരിക്കുകയാണ് 'ആശ'. പ്രകടനങ്ങള്‍ കൊണ്ട് ഉർവശിയും ജോജു ജോര്‍ജ്ജും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണെന്ന് ഏവരും അഭിപ്രായപ്പെടുന്നു.
വേൾഡ് സിനിമകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റോടെയാണ് സഫർ സനൽ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്‍റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഇന്‍റൻസ് പ്രകടനവുമായി ഉർവശി തിളങ്ങുന്ന ചിത്രത്തിന് തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിങ് ഓരോ ദിവസവും ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. യൂത്തും ഫാമിലി ഓഡിയൻസും ഒരുപോലെ ഒഴുകിയെത്തുന്നതോടെ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയാണ് 'ആശ'യുടെ മുന്നേറ്റം.
പെർഫോമൻസ് വൈസ് ഉർവശിയുടെയും ജോജു ജോർജിന്‍റേയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം കാണികളെ മുൾമുനയിൽ നിർത്തുന്നതാണ്. ഭാവാഭിനയത്തിന്‍റെ ഒരു സർവ്വകലാശാല തന്നെയെന്ന് തോന്നിപ്പിക്കുന്ന അസാധാരണ അഭിനയ പാടവമാണ് ചിത്രത്തിൽ ഉർവശി കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനിലതെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവവിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളിൽ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടേയും നിൽക്കുന്നൊരു കഥാപാത്രമായി ഏറെ ആഴത്തിലാണ് ഉർവശി ആശയെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.
നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തിൽ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ്. ഡാർക്ക് സസ്പെൻസ് മൂഡും അൺപ്രഡിക്റ്റബിൾ ആയ കഥാഗതിയുമാണ് സിനിമയെ വിദേശ ത്രില്ലറുകൾക്ക് ഒപ്പമെത്തിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് ആയ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്‍റെ റോ ആൻഡ് റിയലിസ്റ്റിക് ഛായാഗ്രഹണവും ഷാൻ മുഹമ്മദിന്‍റെ കൃത്യതയാർന്നതും ചടുലവുമായ എഡിറ്റിങ്ങും സിനിമയുടെ മൂഡിനെ അടുത്ത ലെവലിലേക്ക് ഉയർത്തുന്നു. 'ഇതൊരു വേൾഡ് ക്ലാസ് ചിത്രം' എന്ന് സോഷ്യൽ മീഡിയയിലടക്കം ജെൻ സി സിനിമാ പ്രേമികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായി 'ആശ' തിയറ്ററുകളിൽ വലിയ തരംഗമായി മുന്നേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

