'അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറാൻ സാധ്യത
text_fieldsജഗദീഷ്
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറാൻ സാധ്യത. പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമർദേശ പത്രിക സമർപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ചാൽ പ്രത്രിക പിൻവലിക്കുമെന്നാണ് വിവരം. 31വരെയാണ് പത്രിക പിന്വലിക്കാനുള്ള സമയം.
ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ നിലപാട്. ഇന്ന് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ജഗദീഷും ശ്വേത മേനോനും തമ്മിലായിരുന്നു ശക്തമായ മത്സരത്തിന് സാധ്യത.
ഇവർക്ക് പുറമേ രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ജോയ് മാത്യു പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, പ്രസിഡൻറ് സ്ഥാനത്തേക്കുള്ള പത്രിക തള്ളി. ബാബുരാജാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരാൾ. ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ് ഉൾപ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. പിൻവലിക്കാനുള്ള അവസാന ദിവസമായ 31ന് അന്തിമ പട്ടിക പുറത്തുവരും. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മോഹൻലാൽ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹൻലാൽ അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

