പുഷ്പക്ക് മുമ്പേ കേരളം ഹൃദയത്തിലേറ്റിയ 'മല്ലു അർജുൻ'; 19 വർഷത്തിന് ശേഷവും തരംഗമായി 'ഹാപ്പി'
text_fields'പുഷ്പ 2' തരംഗത്തിൽ ഉത്തരേന്ത്യ ആടിയുലയുമ്പോൾ, കേരളത്തിൽ 19 വർഷം പഴക്കമുള്ള ഒരു ഡബ്ബിങ് ചിത്രം തിയറ്ററുകളെ പൂരപ്പറമ്പാക്കുന്നു! അല്ലു അർജുന്റെ 'ഹാപ്പി' ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ ലഭിച്ച സ്വീകാര്യത അടിവരയിടുന്നത് അല്ലു അർജുൻ എന്ന താരത്തിന്റെ ജനപ്രീതി 'പുഷ്പ'യിലൂടെ പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ലെന്നാണ്. പാൻ-ഇന്ത്യൻ എന്ന വാക്ക് സിനിമാലോകം ചർച്ച ചെയ്യുന്നതിനും എത്രയോ കാലം മുമ്പേ കേരളത്തിൽ ഇടം പിടിച്ച ഒന്നാണ് ‘മല്ലു അർജുൻ’.
പല സൂപ്പർതാരങ്ങളും ഒറ്റ ബ്ലോക്ക്ബസ്റ്ററിലൂടെ ദേശീയ ശ്രദ്ധ നേടുമ്പോൾ, അല്ലു അർജുൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ സംസ്ഥാനത്തും വളരെ ആത്മാർത്ഥമായി കെട്ടിപ്പടുത്തതാണ് സ്വന്തം ഫാൻ ബേസ്. ഹിന്ദി ഹൃദയഭൂമി പുഷ്പ രാജിന്റെ 'മാസ്' തരംഗത്തെ ആഘോഷിക്കുമ്പോൾ, മലയാളി പ്രേക്ഷകർ തങ്ങളുടെ കൗമാര-യൗവന കാലത്തെ ഓർമിപ്പിക്കുന്ന 19 വർഷം പഴക്കമുള്ള പ്രണയചിത്രത്തെയാണ് നെഞ്ചിലേറ്റുന്നത്. ഇതിനെയാണ് യഥാർത്ഥ 'ലെഗസി' എന്ന് വിളിക്കേണ്ടത്.
ഒരു ഡബ്ബിങ് ചിത്രം റീ-റിലീസ് ചെയ്യുമ്പോൾ ഇത്രയധികം ആവേശത്തോടെ പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്, അല്ലു അർജുനോട് മലയാളികൾക്കുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്. 'മല്ലു അർജുൻ' എന്ന പേര് ഏതെങ്കിലും പി.ആർ ഏജൻസിയോ മാർക്കറ്റിങ് ടീമോ ഉണ്ടാക്കിയതല്ല. അത് ഇവിടുത്തെ സാധാരണക്കാരായ പ്രേക്ഷകർ സ്നേഹത്തോടെ ചാർത്തിക്കൊടുത്തതാണ്. ഇന്ത്യൻ സിനിമയിൽ ഇത്രയും ഓർഗാനിക്കായി രൂപപ്പെട്ട മറ്റൊരു ഫാൻ-ഐഡന്റിറ്റി കാണാൻ പ്രയാസമാണ്.
ഒരു സിനിമ എവിടെയെങ്കിലും ഒരു തവണ ഓടി വിജയിക്കുന്നതല്ല പാൻ-ഇന്ത്യൻ താരം എന്ന പദവി. മറിച്ച് തലമുറകളും ഭാഷകളും ഭേദിച്ച് എല്ലാ ഇടത്തും ഒരേപോലെ ആഘോഷിക്കപ്പെടുന്ന ആളാണ് താരം. ആ നിർവചനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അല്ലു അർജുൻ. ആര്യയിലൂടെയും 'ഹാപ്പി'യിലൂടെയും കേരളം അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ, ഭാഷയുടെയോ ഭൂമിശാസ്ത്രത്തിന്റെയോ അതിർവരമ്പുകൾ ഒട്ടും തടസ്സമായില്ല.
ബോക്സ് ഓഫിസ് കണക്കുകൾക്ക് അപ്പുറം, ആരാധകരുടെ സ്നേഹം കൊണ്ട് മാത്രം വിജയിക്കുന്ന ഒന്നായി 'ഹാപ്പി' റീ-റിലീസ് മാറി. കേരളത്തിലെ 'മല്ലു അർജുൻ' പ്രതിഭാസവും വടക്കേ ഇന്ത്യയിലെ 'പുഷ്പ' ക്രേസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഒരേ സമയം ഒരു സംസ്ഥാനത്ത് നൊസ്റ്റാൾജിയയും മറ്റൊരു സംസ്ഥാനത്ത് മാസ് ഹിസ്റ്റീരിയയും സൃഷ്ടിക്കാൻ കഴിയുന്ന അല്ലു അർജുൻ തന്നെയാണ് ഇന്ത്യൻ സിനിമയിലെ യഥാർത്ഥ 'പാൻ-ഇന്ത്യൻ ഐക്കൺ' എന്ന് ഉറപ്പിച്ച് പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

