അല്ലു അർജുനെതിരായ ആരോപണം: ക്ഷമ ചോദിച്ച് കാവേരി ബറുവ
text_fieldsതെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ ഉന്നയിച്ച '42 കർശന നിയമങ്ങൾ' എന്ന ആരോപണത്തിൽ നിന്നും മാധ്യമ പ്രവർത്തകയായ കാവേരി ബറുവ പിൻവാങ്ങി. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും യാതൊരു രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിലും താരത്തിന് മാനഹാനി ഉണ്ടായതിലും അവർ ഖേദം പ്രകടിപ്പിച്ചു.
സ്വീകൃതി ടോക്സ് എന്ന പോഡ്‌കാസ്റ്റിലായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വന്നിരുന്നത്. അല്ലു അർജുനെ കാണുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ടീം 42 നിർദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്. ‘സാറിന്‍റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടെന്നും തന്‍റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു.
ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും താരത്തിന്‍റെ പെരുമാറ്റത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ ആരാധകർ ഇതിനെതിരെ രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കാവേരി രംഗത്തെത്തിയിരിക്കുന്നത്. 42 നിയമങ്ങൾ അടങ്ങിയ യാതൊരു രേഖയും അല്ലു അർജുന്‍റെ ടീം തനിക്ക് നൽകിയിട്ടിന്നും സംസാരത്തിനിടയിൽ വന്ന ഒഴുക്കിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും അവ വസ്തുതകളായി കാണരുതെന്നും അവർ പറഞ്ഞിരിക്കുകയാണ്. തനിക്ക് താരത്തോട് വലിയ ബഹുമാനമാണുള്ളതെന്നും താരത്തിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനകൾ പൂർണ്ണമായും പിൻവലിക്കുന്നുവെന്നും അവർ കുറിച്ചു.
വിവാദമായ ഇന്‍റർവ്യൂ വിഡിയോ സൈബറിടത്തിൽ നിന്നും നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. കാവേരിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായതിനാലാണ് വിഡിയോ മാറ്റിയതെന്ന് പോഡ്‌കാസ്റ്റ് അവതാരക സ്വീകൃതി പറഞ്ഞു. നേരത്തെ അല്ലു അർജുന്‍റെ ടീമിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച സ്വീകൃതിയും ഇപ്പോൾ തന്‍റെ നിലപാടിൽ മാറ്റം വരുത്തി മാപ്പ് പറഞ്ഞിരിക്കുകയാണ്. സിനിമാ വ്യവസായത്തിലെ രീതികളെക്കുറിച്ച് സംസാരിക്കാനാണ് വിഡിയോ ലക്ഷ്യമിട്ടതെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അല്ലു അർജുന്‍റെ പ്രതിനിധികൾ രംഗത്തെത്തിയിരിക്കുകയാണ്. താരം എപ്പോഴും മാന്യമായാണ് പെരുമാറുന്നതെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മാനനഷ്ടത്തിന് നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹത്തിന്‍റെ ടീം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

