'ഗാനങ്ങൾ ഉപയോഗിച്ചത് അനുമതിയോടെ'; ഇളയരാജയുടെ നോട്ടീസിന് 'ഗുഡ് ബാഡ് അഗ്ലി' നിർമാതാക്കളുടെ മറുപടി
text_fieldsഅജിത്ത് കുമാര്‍ നായകനായ 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയിൽ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് സംഗീത സംവിധായകൻ ഇളയരാജ അയച്ച നോട്ടീസിൽ പ്രതികരിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ. ഗാനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് സംഗീത ലേബലുകളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) വാങ്ങിയതായി നിർമാതാക്കൾ വ്യക്തമാക്കി. ഇളയരാജയുടെ ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചതിൽ തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിർമാതാക്കൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
“സിനിമയിൽ ഞങ്ങൾ ഉപയോഗിച്ച ഗാനങ്ങൾക്ക് ആവശ്യമായ എല്ലാ മ്യൂസിക് ലേബലുകളിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട്. ലേബലുകൾക്ക് അവകാശങ്ങളുണ്ട്, അതിനാൽ ഞങ്ങൾ പ്രോട്ടോക്കോൾ പാലിക്കുകയും അവരിൽ നിന്ന് എൻ.ഒ.സികൾ വാങ്ങുകയും ചെയ്തിട്ടുണ്ട്” -നിർമാതാവ് രവിശങ്കർ പറഞ്ഞു.
ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു. അതേസമയം ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ, വ്യക്തികള്‍, നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

