'അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല'-ആരോപണങ്ങളിൽ പ്രതികരിച്ച് സൗന്ദര്യയുടെ ഭർത്താവ് രഘു
text_fieldsതെലങ്കാനയിലെ ഖമ്മം സ്വദേശിയായ ചിട്ടിമല്ലു സൗന്ദര്യയുടേത് അപകടമരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എ.സി.പിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത് വലിയ തോതിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സൗന്ദര്യയുടെ ഭർത്താവ് രഘു വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് രഘു പറയുന്നു.
'സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഞാൻ നിഷേധിക്കുന്നു. മോഹനെതിരായ ആരോപണങ്ങൾ തെറ്റാണ്. ഞങ്ങൾ അദ്ദേഹവുമായി ഒരു ഭൂമി ഇടപാടും നടത്തിയിട്ടില്ല. രഘു പ്രസ്താവനയിൽ പറയുന്നു. 25 വർഷത്തിലേറെയായി മോഹനെ എനിക്ക് അറിയാം. അദ്ദേഹത്തിന്റെ ഭാര്യയും സഹോദരീഭർത്താവ് ഉൾപ്പെടെയുള്ളവർ ഞങ്ങളുമായി നല്ല ബന്ധത്തിലാണ്. ഇദ്ദേഹവുമായി ഞങ്ങൾക്ക് ഒരു സ്വത്ത് ഇടപാടുകളും ഇല്ല'. രഘു വ്യക്തമാക്കി.
നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ചിട്ടിമല്ലുവിന്‍റെ പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നുണ്ട്.
2004 ഏപ്രിൽ 17-നാണ് അഗ്നി ഏവിയേഷന്റെ നാലുപേർക്കിരിക്കാവുന്ന സെസ്‌ന-180 എന്ന ചെറുവിമാനം അപകടത്തിൽപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിനടുത്ത കരിം നഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യയും കൂട്ടരും. ജക്കൂർ എയർഫീൽഡിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു. എതിരെയുള്ള കാർഷിക സർവകലാശാലയുടെ ഗാന്ധി കൃഷി വികാസ് കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. സൗന്ദര്യയടക്കം വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞുപോയിരുന്നു. മരിക്കുമ്പോൾ 32 വയസായിരുന്നു സൗന്ദര്യക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.