`ആരും അമ്മ വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവെക്കും'; ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ
text_fieldsഅമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ. വരുന്ന ഭരണസമിതി നല്ല ഭരണം കാഴ്ചവക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ആരെയും വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു. 'വോട്ട് ചെയ്തു, നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ട്. ആരും സംഘടന വിട്ടു പോകുന്നില്ല. അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കും', മോഹൻലാൽ പറഞ്ഞു.
കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്റണി പെരുമ്പാവൂരിന് ഒപ്പമാണ് മോഹൻലാൽ എത്തിയത്.
സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മോഹൻലാൽ ഒഴിവായതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോൻ, ദേവൻ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറിയാകാൻ കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരും മത്സരിക്കുന്നു. ട്രഷറര് സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. ഏഴംഗ എക്സിക്യൂട്ടിവിലേക്ക് 11 പേരാണ് മത്സരിക്കുന്നത്. ജോയൻറ് സെക്രട്ടറിസ്ഥാനത്തേക്ക് എതിരില്ലാതെ അൻസിബ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ രാവിലെ 9.30 ഓടെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചക്ക് ഒരുമണി വരെ നീളും. അതിനുശേഷം വോട്ടെണ്ണൽ ആരംഭിക്കും. മൂന്നരമുതൽ ഫലപ്രഖ്യാപനമുണ്ടാകും. അഞ്ഞൂറോളം അംഗങ്ങളാണ് സംഘടനയിലുള്ളത്. 74 പേർ നാമനിർദേശപത്രിക സമർപ്പിച്ച ഭാരവാഹി തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഭൂരിഭാഗംപേരും പിൻവാങ്ങുകയായിരുന്നു. സൂക്ഷ്മപരിശോധനയിൽ പത്തെണ്ണം തള്ളുകയും ചെയ്തു. പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷ്, ജനറൽ സെക്രട്ടറിയായി ബാബുരാജ് എന്നിവരും മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡൻറായി വനിത എത്തട്ടെയെന്ന് പറഞ്ഞായിരുന്നു ജഗദീഷിന്റെ പിന്മാറ്റം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിൽ അകപ്പെട്ട ബാബുരാജിനെതിരെ ആക്ഷേപങ്ങൾ ശക്തമായതോടെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിൻവാങ്ങി. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന നവ്യനായരും ആശ അരവിന്ദും ഒടുവിൽ പിന്മാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയുണ്ടായ വിവാദങ്ങൾക്കിടയിലാണ് മോഹൻലാൽ പ്രസിഡൻറായിരുന്ന കമ്മിറ്റി പിരിച്ചുവിട്ടത്. അന്നുമുതൽ അഡ്ഹോക് കമ്മിറ്റിയായിരുന്നു. മോഹൻലാൽ വീണ്ടും പ്രസിഡൻറായി എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അതുണ്ടാകാതെ വന്നതോടെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉൾപ്പെടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

