Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightഅവർ മുണ്ടുടുക്കാതെ...

അവർ മുണ്ടുടുക്കാതെ തെരുവിൽ നടക്കുന്നു

text_fields
bookmark_border
അവർ മുണ്ടുടുക്കാതെ തെരുവിൽ നടക്കുന്നു
cancel
"മലയാള നാടിന് പുറത്തും സിനിമ എന്നൊരു സാധനം ഉണ്ടെന്ന് കേരളത്തിലെ സിനിമാക്കാർ ഓർക്കണം. ജാതിവെറി ഏറെയുള്ള തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ ഒരു കലാകാരനും മാറ്റിനിർത്തപ്പെടുന്നില്ല. സത്യജിത്ത് റായിയുടെ സിനിമകളെ മൃണാൾ സെൻ ആക്ഷേപിക്കുന്നില്ല. ലോകത്തൊരിടത്തും സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ ആ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നില്ല. ഉണങ്ങാത്തൊരു മുറിവിന്റെ നീറ്റൽ പോലെ സമകാലിക മലയാള സിനിമാരംഗം എന്നെ അസ്വസ്ഥനാക്കുകയാണ്"- മലയാളത്തിലെ സിനിമ സംഘടനകൾ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ 'മാധ്യമം ആഴ്ചപ്പതിപ്പി'നു നൽകിയ അഭിമുഖത്തിൽ വിഖ്യാത സംവിധായകൻ ഷാജി എൻ. കരുൺ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തം.

പ്രമേയ ദാരിദ്യം, നിലവാരത്തകർച്ച, പരസ്പരം ചെളി വാരി എറിയൽ.... മലയാള സിനിമക്ക് എവിടെയാണ് പിഴച്ചത്?

= സംസ്കാരമുള്ളൊരു ജനതയാണ് ഒരു രാജ്യത്തിന്റെ ആസ്തി. അത്തരം സമൂഹത്തെ സൃഷ്ടിക്കലാണ് സിനിമ പോലുള്ള മാധ്യമങ്ങൾ ചെയ്യേണ്ടത്. സിനിമയുടെ സാമൂഹിക ബാധ്യതയാണിത്. നിർഭാഗ്യവശാൽ അത് ഇവിടെ ഉണ്ടാകുന്നില്ല. സ്വയം സംസ്കാരം നഷ്ടപ്പെട്ടൊരു മാധ്യമത്തിനു എങ്ങിനെ കടമ നിറവേറ്റാനാകും? ഇപ്പോഴത്തെ തർക്കങ്ങൾ കാണുമ്പോൾ, മുണ്ടുടുക്കാതെ തെരുവിലൂടെ നടക്കാനുള്ള ധൈര്യം ഇവർക്കൊക്കെ എങ്ങിനെ ലഭിച്ചെന്ന് അത്ഭുതം തോന്നുകയാണ്. മുണ്ടുടുത്ത് നടക്കുന്നത് പൊതുജനത്തോടുള്ള ബഹുമാനം കൊണ്ടാണ്. അത് ഇല്ലാതായിരിക്കുന്നു. സംസ്കാരത്തെ കുറിച്ച് ബോധമില്ലായ്മയെന്നോ അധികപ്രസംഗമെന്നോ ഒക്കെ വേണമെങ്കിൽ പറയാം. വീട്ടുകാർ തമ്മിലുള്ള കലഹം വീട്ടിനുള്ളിൽ തന്നെ തീർക്കണം. അത് സമൂഹത്തിനു മുന്നിലേക്ക് എത്തിക്കരുത്. പത്ത് തവണ കുളിച്ചാലും അത്തിന്റെ നാറ്റം മാറില്ല.

മലയാള സിനിമക്ക് എവിടെ പിഴച്ചെന്ന് വിവാദങ്ങളൊക്കെ മാറ്റി നിർത്തി ചർച്ച ചെയ്യപ്പെടേണ്ടതാണ്. സിനിമാക്കാരുടെ പ്രതിബദ്ധതയിലുണ്ടായ തകർച്ചയിൽ മുതൽ മലയാളിയുടെ ശീലങ്ങളിൽ വന്ന മാറ്റത്തിൽ വരെ ഇതിന് കാരണങ്ങൾ കണ്ടെത്താം. പണ്ട് നമ്മുടെ സംസ്കാരം export oriented ആയിരുന്നു. ഉൽപന്നങ്ങൾ മുതൽ മാനുഷിക വിഭവങ്ങൾ വരെ നമ്മൾ കയറ്റിയയച്ചു. ദാരിദ്ര്യം മാറി, സുഖസൗകര്യങ്ങൾ വർധിച്ചപ്പോൾ മലയാളി നല്ല ഹൃദയത്തിന്റെ ഉടമയായോ എന്ന ചോദ്യം പ്രസക്തമാകുന്നു. സൗകര്യങ്ങൾ വർധിച്ചപ്പോൾ ഉപഭോഗ സംസ്കാരം നമ്മെ കീഴടക്കി. കേരളം വിപണിയായി മാറി, ജനത market favour ആയി. അടുപ്പ് പുകക്കാൻ തമിഴ്നാട്ടിൽ നിന്നുള്ള വണ്ടി നോക്കിയിരുന്ന മലയാളി തമിഴന്റെ സിനിമാ പെട്ടിക്കും കാത്തിരുന്ന് തുടങ്ങി. അന്യഭാഷാ സിനിമകൾ വിജയിച്ച് തുടങ്ങിയപ്പോൾ നമ്മുടെ സിനിമാക്കാർ അവയെ കോപ്പിയടിക്കാൻ നോക്കി. അത് പരാജയവുമായി. തമിഴന്റെ തനത് ദൃശ്യങ്ങളും പാട്ടും നൃത്തവുമെല്ലാം അതേപടി ഇവിടെ കിട്ടുമ്പോൾ കോപ്പിയടി എന്തിന്? മലയാള സിനിമ വേറൊന്നിന്റെ രൂപം ഏറ്റെടുക്കണോ? ഓരോ മരത്തിനും അതിന്റെതായ ഫലം ഉണ്ട്. പ്ലാവിൽ ചക്ക തന്നെ വേണം. അതിൽ മാങ്ങ ഉണ്ടായിട്ട് കാര്യമില്ല. അന്യഭാഷാ ചിത്രങ്ങളെ മറികടക്കാനുള്ള ദൃശ്യങ്ങളും പ്രമേയങ്ങളുമല്ലേ കൊണ്ടുവരേണ്ടത്? മറാത്തി സിനിമയൊക്കെ അങ്ങിനെ അതിജീവിച്ചതാണ്.

ലേഖകൻ ഷാജി എൻ. കരുണിനൊപ്പം

അതൊന്ന് വിശദീകരിക്കാമോ?

= വർഷം 400ലധികം ഹിന്ദി സിനിമകൾ ഇറങ്ങുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതായത്, ആ ജനത സംസാരിക്കുന്ന ഭാഷയിലെ പടങ്ങൾ വളരെ കുറവ്. എന്നിട്ടും അതിനെ അതിജീവിച്ച് മറ്റൊരു സിനിമാ സംസ്കാരം അവർ വളർത്തിയെടുത്തു. ഹിന്ദി സിനിമകൾ മറാത്തി സിനിമയെ നശിപ്പിച്ചെന്ന് പരിഭവിച്ചോ പരാതിപ്പെട്ടോ അവർ ഇരുന്നില്ല. മറാത്തിയിൽ നിലവാരമുള്ള സിനിമകളാണ് ഇറങ്ങുന്നത്. ഭരണകൂടവും അതിന് സഹായിക്കുന്നു. 40 ലക്ഷം രൂപ മറ്റോ ആണ് സബ്സിഡി ആയി നൽകുന്നത്. നികുതിയിളവ്, വിതരണ സൗകര്യമേർപ്പെടുത്തൽ എന്നീ സഹായങ്ങൾ വേറെ. ഒന്നാലോചിച്ച് നോക്കൂ, കേരളത്തിൽ പ്രതിവർഷം ഇറങ്ങുന്ന 100ൽ താഴെ അന്യഭാഷാ ചിത്രങ്ങളെ അതിജീവിക്കാൻ പോലും ശ്രമം നടക്കുന്നില്ല. 2008ലെ ദേശീയ അവാർഡിനായി സിനിമകൾ വിലയിരുത്തിയപ്പോൾ മലയാള സിനിമ അതുവരെ നേടിയ സ്ഥാനം എവിടെ എന്ന് മറ്റ് ജൂറിയംഗങ്ങൾ ചോദിച്ചപ്പോൾ എനിക്ക് മറുപടിയുണ്ടായില്ല. മലയാള സിനിമയുടെ നിലവാരത്തകർച്ചയെ കുറിച്ച് അവർ പറഞ്ഞത് വേദനയോടെ കേട്ടിരിക്കേണ്ടി വന്നു.

അത്തരം അതിജീവനം കേരളത്തിൽ എന്തുകൊണ്ട് സാധിക്കുന്നില്ല?

= ഏത് അവസ്ഥയുമായും നമ്മളങ്ങ് digest ആകും. ഇങ്ങനെയൊക്കെ മതിയെന്ന് ഉറപ്പിക്കും. തമിഴ്, ഹിന്ദി ലിപികൾക്കൊക്കെ വല്ല മാറ്റവുമുണ്ടായോ? മലയാള ലിപി എത്ര തവണ പരിഷ്കരിച്ചു? അച്ചടിക്ക് ഒരു ലിപി, ഇപ്പോൾ കമ്പ്യൂട്ടർ വന്നപ്പോൾ മറ്റൊരു ലിപി. ഇതൊക്കെ നമ്മളങ്ങ് സ്വീകരിച്ചു. അത് വേണ്ട, ഇത് ശരിയല്ല എന്നൊന്നും നമ്മൾ പറയുന്നില്ല. പുതിയ തലമുറയെ പോലും trade–ൽ കണ്ണികളാക്കുകയാണ് ചെയ്യുന്നത്. സാംസ്കാരിക കാര്യങ്ങൾ അവരിലേക്കെത്തുന്നില്ല, ചർച്ചയാകുന്നില്ല. അതിൽപ്പെട്ട് പോയി സിനിമയും. തമിഴ്, മറാത്തി സിനിമകളിലൊക്കെ സാംസ്കാരിക ബോധമുള്ള ആളുകളാണ് നിലനിൽക്കുന്നത്. അവർ സ്വന്തം സംസ്കാരത്തിലൂന്നി കാര്യങ്ങളെ വ്യത്യസ്തമായി കാണുന്നു. ഇതിന്റെയൊക്കെ അഭാവം ഇവിടെയുണ്ട്. പത്ത് വർഷമൊക്കെ കഴിയുമ്പോൾ അവരും നമ്മളെ പോലെ സാക്ഷരത കൈവരിക്കും. നമ്മളെക്കാൾ വലിയ സംസ്കാരം അവർ കെട്ടിപ്പെടുക്കും. അപ്പോഴത്തെ മലയാളി സമൂഹത്തിന് നമ്മൾ എന്ത് contribution നൽകും? സംസ്കാരം ഉണ്ടെങ്കിലേ പ്രസ്ഥാനമുള്ളൂ. കോഴിയോ കോഴിമുട്ടയോ ആദ്യം എന്ന് പറയാനാകാത്ത പോലെ ഇതിൽ ഏതിനാണ് പ്രാധാന്യമെന്നും പറയാനാകില്ല. രണ്ടും inter related ആണ്. ഒന്ന് നശിച്ചാൽ മറ്റേത് തകരും. ഭൗമോപരിതലത്തിലെ മണ്ണ് പോലെയാണത്. ഒരിക്കൽ നഷ്ടപ്പെട്ടാൽ കോടിക്കണക്കിന് വർഷം വേണം പഴയ അവസ്ഥയിലെത്താൻ. സംസ്കാരത്തിനും ഇതേ quality ആണ്.

കേരളത്തിലെ ഈ സാംസ്കാരിക തകർച്ചക്ക് ആരാണ് കാരണം?

= പ്രധാനമായിട്ടും തോന്നുന്നത് ടെലിവിഷന്റെ സ്വാധീനമാണ്. ചരിത്രം പരിശോധിച്ചാൽ സ്വകാര്യ ചാനലുകൾ സജീവമായ ശേഷം തീയേറ്ററിലേക്കുള്ള വരവ് കുറഞ്ഞതായി കാണാം. അവർ മാറ്റിയെടുത്ത ഒരു ജനതയാണ് ഇപ്പോൾ കേരളത്തിലുള്ളത്. 80 ശതമാനം entertainmentഉം 20 ശതമാനം contemporary newsഉം ആയിട്ടാണ് അവരുടെ പ്രവർത്തനം. പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉറപ്പിക്കാനുള്ള വ്യഗ്രതയിൽ ഈ 80 ശതമാനത്തിൽ അവർ കൂടുതൽ concentrate ചെയ്തപ്പോൾ തകർന്നത് കേരളത്തിന്റെ സിനിമാ സംസ്കാരമാണ്. ചാനലുകൾ മൽസരിച്ച് വാരാന്ത്യത്തിൽ താരനിശകൾ നടത്തുമ്പോൾ തീയേറ്ററുകളിലേക്ക് ആളെത്താതെയായി. ഒരു തലമുറയെ മുഴുവൻ ടി.വി സാംസ്കാരികമായി തകർത്തതായി കാണാം. അതിന്റെ പ്രതിഫലനങ്ങൾ സിനിമയിലും ഉണ്ടായി. Capital philosophy സിനിമയെ നിയന്ത്രിക്കാൻ തുടങ്ങിയതോടെ അത് പൂർത്തിയായി.

എങ്ങിനെ നോക്കിയാലും ടി.വി ഒരു market ഉപാധിയാണ്. സമൂഹത്തോടുള്ള ബാധ്യത അവർ നിറവേറ്റുന്നതായി എനിക്ക് തോന്നിയിട്ടില്ല. Market തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനാണ് എന്നും മുൻഗണന. പണ്ട് സിനിമകൾ കാണിച്ചിരുന്ന ചാനലുകൾ ഇപ്പോൾ സിനിമയുടെ വിതരണം വരെ ഏറ്റെടുത്ത് തുടങ്ങി. മലയാളിയുടെ vision culture–നെ വരെ ടി.വി മാറ്റി. കണ്ടാലേ വിശ്വസിക്കൂ എന്ന ധാരണയെ മാറ്റിമറിക്കുന്ന അവസ്ഥയിൽ പോലും ടി.വി കൊണ്ടെത്തിച്ചു. ചാനലുകളെ നിയന്ത്രിക്കുന്ന വ്യക്തികളുടെ അല്ലെങ്കിൽ സ്ഥാപനങ്ങളുടെ philosophical committment നഷ്ടപ്പെട്ടോ? എന്തും വിൽക്കാമെന്നുള്ള philosophy ആണോ അവർക്ക്? കോടിക്കണക്കിന് വർഷങ്ങൾ നിലനിന്നിരുന്ന pricelessness എന്ന philosophyയെ മാറ്റിമറിക്കാൻ ഒന്നോ രണ്ടോ പതിറ്റാണ്ടുകൾ കൊണ്ട് ടി.വിക്കായി.

ദൃശ്യസംസ്കാരത്തെ മാത്രമല്ല, വായനാ സംസ്കാരത്തെയും ഇല്ലാതാക്കി. Reality showകൾ പെരുകുന്നത് കൊണ്ട് പാട്ടിന്റെ quality improve ആയോ? സാങ്കേതികവിദ്യ ഉപയോഗിച്ച് cut and paste ചെയ്ത് ഇറക്കുന്ന പാട്ടുകൾ കുട്ടികളെ കൊണ്ട് ശ്വാസം വിടാതെ പാടിക്കുന്നതിൽ എന്തർഥമാണുള്ളത്? കേട്ട് കളയുക എന്ന സംസ്കാരം സംഗീതത്തിലും ഉണ്ടായി.

ബംഗാളിലൊക്കെ നോക്കൂ, അവരിൽ സംഗീതവും സാഹിത്യവും സംസ്കാരവുമൊക്കെ ഇന്നും ആഴത്തിലുണ്ട്. അവരതൊക്കെ കാത്ത് സൂക്ഷിക്കന്നതുപോലെ മലയാളിക്കാകുന്നില്ല. കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കലരുന്ന പ്രക്രിയക്ക് തുല്യമായാണ് ബംഗാളി അവന്റെ സംസ്കാരത്തെ സ്വീകരിക്കുന്നത്. ഭക്ഷണം കഴിക്കൽ ആഘോഷമായി മാറ്റിയ മലയാളിക്ക് എല്ലാം ഒരാഘോഷമായി മാറി.

ടി.വിയെ മാറ്റി നിർത്തിയാൽ താരങ്ങൾ, സംഘടനകൾ ഒക്കെ ഈ തകർച്ചക്ക് കാരണമായോ?

= സമൂഹത്തെ സംസ്കാരികമായി ഉയർത്താൻ വിധിക്കപ്പെട്ട ആൾക്കാരുടെ കൂട്ടായ്മ ആയിരുന്നു ഒരിക്കൽ മലയാള സിനിമ. ഇന്നതിൽ നിന്നെല്ലാം വ്യതിചലിച്ചത് ഖേദകരമാണ്. മുമ്പ് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന സൗഹാർദ അന്തരീക്ഷം ഇന്നുണ്ടോയെന്ന് സംശയമാണ്. താരങ്ങളും ടെക്നീഷ്യന്മാരുമെല്ലാം stressfull ആയി. ഈ കൂട്ടായ്മയിൽ ജാതി–മത വിവേചനമൊക്കെ ഉണ്ടാകുന്നത് ഉണങ്ങാനാകാത്ത മുറിവുകൾ ആണ് സൃഷ്ടിക്കുക. അധമ പ്രവർത്തനം ആണത്. ഉണങ്ങാത്തൊരു മുറിവിന്റെ നീറ്റലായി ഇതൊക്കെ എന്നെ അസ്വസ്ഥനാക്കുകയാണ്. ജാതിവെറി ഏറെയുള്ള തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ ഒരു കലാകാരനും മാറ്റിനിർത്തപ്പെടുന്നില്ല. വ്യക്തി വൈരാഗ്യമൊക്കെ ഉപഭോഗ സംസ്കാരത്തിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അതിന്റെ ഇരകളാണ് സിനിമാരംഗത്തെ പലരും. താനാണ് കേമൻ, മറ്റെയാൾ മോശം എന്നൊക്കെ പറയുന്നത് ഇതിന്റെ ഭാഗമായാണ്. കലാകാരന്മാർ എല്ലാം philosophers ആണ്. അവരാണ് Cultural philosophyക്ക് തുടക്കമിടേണ്ടത്. ഇവിടെ അതുണ്ടാകുന്നില്ല.

സംഘടനാപരമായ പ്രശ്നങ്ങൾ ലോകത്തെവിടെയും സിനിമ നേരിടുന്നുണ്ട്. എന്നാൽ, സിനിമാ വ്യവസായത്തെ തകർക്കുന്ന തരത്തിലുള്ള സംഘടനാ പ്രവർത്തനം മറ്റൊരിടത്തും കാണില്ല. മറ്റിടങ്ങളിലൊക്കെ വ്യക്തിപരമായ പ്രശ്നങ്ങളല്ല കൈകാര്യം ചെയ്യപ്പെടുന്നത്. ക്ഷേമകാര്യങ്ങൾ, പ്രതിഫലവും സെൻസർഷിപ്പും സംബന്ധിച്ച പ്രശ്നങ്ങൾ അങ്ങിനെയൊക്കെയാണ്. ബൗദ്ധികപരമായ ചോദ്യങ്ങൾ ആണ് ഉന്നയിക്കപ്പെടുന്നത്. സിനിമ ടി.വിയിൽ പ്രദർശിപ്പിക്കുമ്പോൾ ചാനലിന്റെ ലോഗോ കാട്ടുന്നത്ഫ്രെയിമിന്റെ ഭംഗിയെ ബാധിക്കുന്നു, സിനിമാസ്കോപ് ചിത്രം ടി.വി ഫോർമാറ്റിലേക്ക് കട്ട് ചെയ്യുമ്പോൾ quality കുറയുന്നു, ഡോൾബിയിൽ റെക്കോർഡ് ചെയ്ത സിനിമ ടി.വിയിൽ കാട്ടുമ്പോൾ audio quality നഷ്ടപ്പെടുന്നു... ഇതൊന്നും ഇവിടെ ചർച്ചയാകുന്നില്ല. വാസ്തവത്തിൽ മലയാള സിനിമ തകർന്നു. അതിനെ എങ്ങിനെ overcome ചെയ്യുമെന്നാണ് ആലോചിക്കേണ്ടത്.

ഇതിനെയൊക്കെ എങ്ങിനെ തരണം ചെയ്യാമെന്ന് തോന്നുന്നു?

= സർക്കാറിന്, ചലച്ചിത്ര അക്കാദമിക്ക് ഒക്കെ ഇതിന് ബാധ്യതയുണ്ട്. ഞാൻ വിശ്വസിക്കുന്ന ഭരണകൂടം അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നതിൽ ദുഃഖമുണ്ട്. സർക്കാറിന്റെ പരാജയം തന്നെയാണിത്. നല്ല സിനിമകൾ ഇടത് ചിന്താഗതിയിൽ നിന്നാണുണ്ടായത്. കേരളത്തിൽ കവിതയെയും നാടകത്തെയുമൊക്കെ വളർത്തിക്കൊണ്ടു വന്നത് കമ്യൂണിസ്റ്റ് ചിന്താഗതിയാണ്. നല്ലൊരു സിനിമാ സംസ്കാരത്തെ വളർത്തിയെടുക്കാനും അവർക്കാകണം. ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ തണുപ്പൻ നിലപാട് അത്ഭുതകരമെന്നേ പറയാനാകൂ. സിനിമ ഉണ്ടാകുന്നതിന് സർക്കാർ ആവശ്യമില്ല. സിനിമ എന്ന വ്യവസായത്തിൽ നിന്ന് സർക്കാറിന് വരുമാനമായി ലഭിക്കുന്ന കോടികളുടെ പത്ത് ശതമാനമെങ്കിലും അതിന്റെ education വേണ്ടി ചെലവഴിക്കണം. അത് സർക്കാരിന്റെ ധർമമാണ്. മറ്റ് വ്യവസായങ്ങളുടെ വരുമാനത്തിന്റെ അഞ്ചോ ആറോ ശതമാനം research and develpomentന് വേണ്ടിയാണ് ചെലവഴിക്കുന്നത്. സിനിമയിൽ അതുണ്ടാകുന്നില്ല.

ഇന്ത്യയിലെ ഏക ചലച്ചിത്ര അക്കാദമിയാണ് ഇവിടെയുള്ളത്. നടത്തിപ്പുകാർ അത് സ്ഥാപിച്ചത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയണം. അതുണ്ടായി 11 വർഷം കൊണ്ട് സിനിമ വളർന്നോയെന്ന് ചിന്തിക്കണം. ഒരു critic എന്ന നിലയിൽ കാര്യങ്ങൾ ശരിയല്ല എന്ന് അക്കാദമി ചൂണ്ടിക്കാണിക്കണം. ശരിയായ പ്രതിഭകളെ കണ്ടെത്തണം. അങ്ങിനെ എത്രപേരെ അക്കാദമി കണ്ടുപിടിച്ചു? എന്ത് effort ഉണ്ടായി? അത് തന്നെ വലിയ പ്രവർത്തനമല്ലേ? അക്കാദമി intelligence–നെ address ചെയ്യണം. അക്കാദമി എന്ന വാക്ക് തന്നെ philosophy develop ചെയ്യുന്ന സ്ഥലം എന്നാണ്. ആ സ്ഥാനത്ത് നിന്ന് പെരുമാറണം. intelligence ആയി ബന്ധപ്പെട്ട ഒന്നും അക്കാദമി ചെയ്യുന്നില്ല. സിനിമയെ സംബന്ധിച്ച higher learning ground ആകണം അക്കാദമി. പ്രതിഭകൾ ഒത്ത്ചേരേണ്ട സ്ഥലം. ഇതൊക്കെ ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കുന്നുമുണ്ട്. ഫിലിം ഫെസ്റ്റിവൽ കൊണ്ട് മാത്രം സിനിമാ സംസ്കാരം വളരണമെന്നില്ല. ഫിലിം ഫെസ്റ്റിവൽ വെറും ആഘോഷമായി. പുതുതലമുറയുടെ സാംസ്കാരിക രക്തത്തിലേക്ക് അത് കടക്കുന്നില്ല. സർക്കാരിന്റെ രണ്ട് കോടി ഉണ്ടെങ്കിൽ ആർക്കും ഫെസ്റ്റിവൽ നടത്താം. തുക എങ്ങിനെ ചെലവഴിക്കുന്നു എന്നതാണ് ചോദ്യം. പ്രതിവർഷം ലോകത്ത് മോശമല്ലാത്ത 1200 ഓളം പടങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിൽ 100–150 എണ്ണം കൊണ്ടുവരിക വലിയ പ്രശ്നമൊന്നുമല്ല. ഫിലിം ഫെസ്റ്റിവൽ പത്രങ്ങളിലൂടെയും ടി.വിയിലൂടെയുമെല്ലാം ആഘോഷമാവുകയാണ്. ഇരുട്ട് കൊണ്ട് ഓട്ടയടക്കൽ പോലെയാകുന്നു ഇത്. സ്കൂളുകൾ തോറും ഫിലിം ഫെസ്റ്റിവൽ നടത്താനൊന്നും അക്കാദമി പോകേണ്ട. അതിനൊക്കെ മേൽനോട്ടം വഹിച്ചാൽ മതി. ഇതൊന്നും വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നതല്ല. ആത്മാർഥമായി അന്വേഷിക്കപ്പെടേണ്ട കാര്യങ്ങളാണ്. ഫിലിം സൊസൈറ്റികളും ഇവിടെ active അല്ല.

അക്കാദമിയുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചില്ലേ?

= ഷാജി എൻ. കരുൺ എന്നൊരു സിനിമാക്കാരൻ exist ചെയ്യുന്നേയില്ല എന്ന രീതിയിലുള്ള ചില പ്രവർത്തനങ്ങൾ നടന്നിരുന്നു. ഞാൻ സിനിമക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, അയോഗ്യനാണ് എന്നൊക്കെ വരുത്തി തീർക്കാനുള്ള ശ്രമം നടന്നിരുന്നു. അപ്പോൾ സാമാന്യബോധമുള്ള വ്യക്തി എന്ന നിലയിൽ ഞാൻ പ്രതികരിച്ചു. സ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്ക് ചില powers ഉണ്ട്. നന്മയും തിന്മയും തിരിച്ചറിയാനുള്ള ഒരു power concept അവർക്ക് വേണം. അത് വ്യക്തിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഗോവയിൽ രാജ്യാന്തര ചലച്ചിത്രമേളക്കിടെ എനിക്കെതിരെ പത്രസമ്മേളനം നടത്തിയതടക്കം വേദനാജനകമായ പല അനുഭവങ്ങളും അക്കാദമി ഭാരവാഹികളിൽ നിന്നുണ്ടായി. സ്വാഭാവികമായും ഞാൻ പ്രതികരിച്ചു.

IFFK–09ലേക്ക് താങ്കൾ ‘കുട്ടിസ്രാങ്ക്’ അയച്ചില്ലെന്നാണ് അവർ ആരോപിക്കുന്നത്?

= ‘കുട്ടിസ്രാങ്ക്’ റോട്ടർഡാം, മോൺട്രിയൽ, ന്യൂയോർക്ക്, ദുബൈ, ചൈന, വിയന്ന എന്നിവിടങ്ങളിലെയൊക്കെ ഫിലിം ഫെസ്റ്റിവലുകളിൽ കാണിച്ചിട്ടുണ്ട്. അവിടെയൊക്കെ ഈ സിനിമ എത്തിക്കാൻ അറിയാമെങ്കിൽ കേരളത്തിലെ ചലച്ചിത്രമേളയിലേക്ക് അതയക്കാൻ എനിക്ക് കഴിയില്ലേ? അവരുടെ മുൻ ഫെസ്റ്റിവലുകളിൽ എന്റെ സ്ഥാനം എന്തായിരുന്നു? എന്നെ അധിക്ഷേപിക്കുന്നവരുടെ മുന്നിലേക്ക് എന്റെ സിനിമ എന്തിനെത്തിക്കണം? പിന്നെ, കേരളത്തിൽ റിലീസ് ചെയ്യാത്തൊരു സിനിമ ഇവിടുത്തെ ഫെസ്റ്റിവലിൽ കാണിക്കണമോയെന്നതിൽ നിർമാതാക്കളായ റിലയൻസിനും പോസിറ്റീവ് ധാരണ ഇല്ലായിരുന്നു.

റിലയൻസ് പോലുള്ള കോർപറേറ്റുകളുടെ കടന്നുവരവ് സിനിമക്ക് ഗുണകരമാകുമോ?

= ദോഷമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. സിനിമകൾ ഉണ്ടായേ പറ്റൂ. അതിന് കോർപറേറ്റുകൾ രംഗത്തെത്തിയതോടെ സിനിമാ വ്യവസായം വളർന്നിട്ടേ ഉള്ളൂ. റിലയൻസിന്റെ കാര്യമെടുത്താൽ തന്നെ അവർ സിനിമ ഏൽപ്പിക്കാൻ തെരഞ്ഞെടുത്തതു ആരെയൊക്കെ എന്ന് നോക്കൂ. മലയാളത്തിൽ എന്നെ. കന്നഡയിൽ എം.എസ് സത്യു, മറാത്തിയിൽ അമോൽ പലേക്കർ, ബംഗാളിയിൽ ഋതുപർണഘോഷ്, ബുദ്ധദേവ്ദാസ് ഗുപ്ത, ഹിന്ദിയിൽ ശ്യാം ബെനഗൽ....ഇവരൊന്നും റിലയൻസിന്റെ പാകത്തിനുള്ള സിനിമകൾ എടുക്കുന്നവരല്ല. അത്തരം സിനിമകൾ എടുത്ത് തരണമെന്ന് അവർ ആവശ്യപ്പെട്ടുമില്ല. അപ്പോൾ അതിൽ എന്തെിങ്കിലും positive attitude ഉണ്ടാകില്ലേ? അതോടൊപ്പം അവർ ബിഗ് ബഡ്ജറ്റ് കൊമേഴ്സ്യൽ സിനിമകളും എടുക്കുന്നുണ്ട്. ടാറ്റ ‘മാർഗ്’ മാസിക ഇറക്കുന്നു, പെർഫോമിംഗ് ആർട്സിനായി അക്കാദമി തുടങ്ങുന്നു, ഇതൊക്കെ എന്തിന്? ലാഭത്തിന്റെ ചെറിയ വിഹിതം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കാൻ കോർപറേറ്റുകൾ തയാറായാൽ അതിനെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? അവർ അങ്ങിനെ ചെയ്തില്ലെങ്കിലല്ലേ വ്യാകുലപ്പെടേണ്ടത്? ചോദ്യം ചെയ്യേണ്ടത്? അവർ ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിലാണ് പ്രക്ഷോഭം ഉണ്ടാകേണ്ടത്. എന്തെങ്കിലുമൊക്കെ ചെയ്യുന്ന വ്യക്തികളെ/സ്ഥാപനങ്ങളെ എന്തിനധിക്ഷേപിക്കണം?

തമിഴിലും ഹിന്ദിയിലുമൊക്കെ നിരവധി സിനിമകൾ നിർമിക്കുന്ന റിലയൻസും യു.ടി.വിയുമൊന്നും എന്താണ് കേരളത്തിൽ സിനിമാ ഫാക്ടറി തുടങ്ങാത്തത്?

= സിനിമയുടെ കാര്യം വിടൂ. മറ്റ് വ്യവസായങ്ങളെ നോക്കിയാലും ഏത് കോർപറേറ്റ് സ്ഥാപനമാണ് കേരളത്തിൽ ഇടം പിടിച്ചിട്ടുള്ളത്? റിലയൻസ് തന്നെ പമ്പുകളും സൂപ്പർമാർക്കറ്റുകളും കേരളത്തിൽ തുറന്നു. അപ്പോൾ സമരം. സിനിമയെടുക്കാമെന്ന് വെച്ചാൽ ഉപരോധം. കോർപറേറ്റുകളുടെ priority മാറിക്കാണും. Capitalist വ്യവസ്ഥയുടെ ഉൽപന്നമാണ് സിനിമ. അപ്പോൾ മുടക്കുന്ന പണം, ലാഭം ഇവയൊക്കെ പ്രശ്നമാകുന്നു. ഉൾക്കണ്ണ് ഉള്ള ഒരു കോർപറേറ്റ് സംസ്കാരമാണ് വേണ്ടത്.

സിനിമാ പ്രതിസന്ധി പരിഹരിക്കാൻ താങ്കൾ എന്ത് ചെയ്തെന്ന ചോദ്യവുമുണ്ട്?

= ഞാൻ എന്ത് ചെയ്തുവെന്നത് കൊട്ടിഘോഷിക്കേണ്ട കാര്യം എനിക്കില്ല. അതെല്ലാവർക്കുമറിയാം. എന്റെ നേതൃത്വത്തിൽ കേരളത്തിന്റെ മൂന്ന് നഗരങ്ങളിലായി നടത്തിയ ചലച്ചിത്രോത്സവങ്ങൾ ഇവിടുത്തെ സിനിമാ സംസ്കാരത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. ഫ്രഞ്ച് പ്രൊഡ്യൂസർമാരുടെ അസോസിയേഷനൊക്കെ അഞ്ചും ആറും വർഷം ഒരു മേള നിരീക്ഷിച്ച് വിലയിരുത്തിയ ശേഷമാണ് സിനിമ അയക്കുന്നത്. രണ്ടാം വർഷം അവരുടെ സിനിമ ഞാൻ കേരളത്തിലെത്തിച്ചു. എല്ലാ പഞ്ചായത്തിലും ഫിലിം സൊസൈറ്റികൾ സ്ഥാപിക്കുന്ന പദ്ധതിക്ക് ഞാൻ തുടക്കമിട്ടു. ഇതടക്കം പല പദ്ധതികൾക്കും തുടർച്ച ഉണ്ടായില്ല. ഞാൻ തുടങ്ങി വെച്ചവ തുടരണമെന്നല്ല. പുതിയവ വികസിപ്പിക്കുകയാണ് അക്കാദമി നടത്തിപ്പുകാർ ചെയ്യേണ്ടത്. മൂന്നാംലോക രാജ്യങ്ങളിലെ സിനിമാക്കാരുടെ ശബ്ദം കേൾക്കാനും ചർച്ച ചെയ്യാനുമുള്ള വേദി എന്ന നിലക്കാണ് IFFK ആരംഭിച്ചത്. ഇന്നതൊക്കെ ആഘോഷമായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaji N Karuninterview
News Summary - Interview with shaji n Karun
Next Story