'സ്ത്രീകൾക്കെതിരെയുളള അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ല, ഉദയനിധിയുടെ കസ്റ്റഡി നല്ലൊരു മുന്നറിയിപ്പ്'; കങ്കണ റണാവത്ത്
text_fieldsതമിഴ് ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ പൊതുവേദിയിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ഡി.എം.കെ നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായ നടപടിയെ പിന്തുണച്ച് പ്രമുഖ ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. പൊതുസ്ഥലങ്ങളിൽ ഇത്തരം അശ്ലീല അധിക്ഷേപങ്ങളും ഇരട്ടത്താപ്പ് സംഭാഷണങ്ങളും നടത്തുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ചേർന്നതല്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. തെറ്റ് ചെയ്തയാൾ ആരെന്നത് നോക്കാതെ നിയമം നടപ്പിലാക്കുന്നത് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ലൊരു മുന്നറിയിപ്പായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ചെന്നൈയിലെ പൊതുറാലിയിൽ കാവേരി നദീജല തർക്കത്തെക്കുറിച്ച് സംസാരിക്കവെയാണ് വിവാദ സംഭവങ്ങൾക്ക് തുടക്കമായത്. സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ഒരാൾ നടിയുടെ പേര് വിളിച്ച് കൂവുകയും ഇതിന് മറുപടിയായി ഉദയനിധി അധിക്ഷേപകരമായ ശൈലിയിൽ പ്രതികരിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് തമിഴഗ വെട്രി കഴകം (ടി.വി.കെ) പൊലീസിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നൽകുകയും തുടർന്ന് ചെന്നൈയിലെ വസതിയിൽ നിന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
എന്നാൽ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ ഉദയനിധി സ്റ്റാലിൻ താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ച കഥയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ അറസ്റ്റ് ഭയക്കുന്നില്ലെന്നും നിയമനടപടികളെ നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് മുന്നിൽ ഹാജരാകണമെന്ന നിബന്ധനയോടെ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

