ജയിലറിലെ പ്രതിഫലം35 ലക്ഷമല്ലെന്ന് വിനായകൻ! ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടി
text_fieldsരജനികാന്ത് ചിത്രമായ ജയിലറിലെ പ്രതിഫലം 35 ലക്ഷം രൂപയാണെന്നുള്ള പ്രചരണം തെറ്റാണെന്ന് നടൻ വിനായകൻ. അതിനൊക്കെ ഇരട്ടിയാണ് പ്രതിഫലമായി ലഭിച്ചെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ നിന്നു കിട്ടിയെന്നും വിനായകൻ പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടി. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. അതൊന്നും നിർമാതാവ് കേൾക്കേണ്ട. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്ക് തന്നു. പൊന്നു പോലെ സെറ്റിൽ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു- വിനായകൻ പറഞ്ഞു
ജയിലറിന്റെ വിജയത്തോടെ സെലക്ടിവായിട്ടാണ് സിനിമ ചെയ്യുന്നതെന്നും വിനായകൻ കൂട്ടിച്ചേർത്തു. ജയിലർ പോലൊരു വലിയ സിനിമ കഴിഞ്ഞു നിൽക്കുകയാണ്. ഇനി സിനിമ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.വർമൻ എന്ന കഥാപാത്രമായി ഒരു വർഷത്തോളം നിൽക്കേണ്ടി വന്നു. ഇതിനിടയിൽ ക്യാപ്റ്റൻ മില്ലർ എന്നൊരു ചിത്രം വന്നു. പക്ഷേ ജയിലർ ഉണ്ടായതുകാരണം സിനിമ ചെയ്യാനായില്ല- വിനായകൻ വ്യക്തമാക്കി
രജനിയുടെ വില്ലനായിട്ടാണ് ജയിലറിൽ വിനായകൻ എത്തിയത്. വർമ്മൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.