'ഒ.ടി.ടി പ്ലാറ്റ്‌ഫോം വേണം, ടിക്കറ്റ് നിരക്കും വർദ്ധിപ്പിക്കണം'; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യോട് പ്രത്യേക അഭ്യർത്ഥനയുമായി വിജയ് സേതുപതി
text_fieldsതമിഴ് സിനിമയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രിയും തന്റെ മുൻ സഹതാരവുമായ സി. ജോസഫ് വിജയ്‌യോട് പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് നടൻ വിജയ് സേതുപതി രംഗത്ത്. 'പരിമള ആൻഡ് കോ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിഷയങ്ങൾ ഉന്നയിച്ചത്.
ചടങ്ങിൽ പങ്കെടുത്ത ആരാധകർ 'മാസ്റ്റർ' എന്ന സിനിമയിലെ വിജയ്‌യുടെ കഥാപാത്രത്തെ സൂചിപ്പിച്ച് 'വാത്തി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തെ വരവേറ്റത്. കൊളിവുഡ് മെച്ചപ്പെടുത്തുന്നതിനായി ചില നിർണായക മാറ്റങ്ങൾ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി തമിഴ്നാട് സർക്കാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങണമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരാവശ്യം. നേരത്തെ കമലഹാസനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഒ.ടി.ടി വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും സർക്കാർ സംവിധാനത്തിലൂടെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരു പരിഹാരമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സിനിമാ വ്യവസായം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെക്കുറിച്ചും വിജയ് സേതുപതി സംസാരിച്ചു. വർഷങ്ങളായി തിയറ്റർ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല എന്നത് നിർമാതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിർമാണച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, ടിക്കറ്റ് നിരക്ക് പഴയതുപോലെ തുടരുന്നത് താങ്ങാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിച്ചാണ് പല നിർമാതാക്കളും നിലവിൽ പിടിച്ചുനിൽക്കുന്നത്. അതിനാൽ, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, പുതിയ മന്ത്രിസഭയിലെ സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ ചൊല്ലി നടൻ വിശാൽ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമാരംഗത്തെ അടിസ്ഥാന കാര്യങ്ങളിൽ പരിചയക്കുറവുള്ളവർക്ക് ഇത്തരം സുപ്രധാന വകുപ്പുകൾ നൽകുന്നത് വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് വിശാൽ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ വിജയ് സേതുപതിയുടെ ഈ അഭ്യർത്ഥനകൾക്ക് തമിഴ് സിനിമാ ലോകം വലിയ പ്രാധാന്യമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

