‘കണ്ണുനിറയിച്ചു ഈ വാക്കുകൾ’; സംവിധായകൻ രാഹുൽ സങ്കൃത്യന്‍റെ കുറിപ്പിന് വിജയ് ദേവരകൊണ്ടയുടെ വൈകാരികമായ മറുപടി
text_fields'രണബാലി' എന്ന പീരിയഡ് ഡ്രാമയിലെ വെഡിങ് പോസ്റ്ററിന് പിന്നിലെ വൈകാരികമായ പശ്ചാത്തലം വിവരിച്ച സംവിധായകൻ രാഹുൽ സങ്കൃത്യന് നന്ദി പറഞ്ഞ് വിജയ് ദേവരകൊണ്ട. രാഹുലിന്‍റെ വാക്കുകൾ തന്നെ വല്ലാതെ സ്പർശിച്ചുവെന്നും തന്‍റേയും രശ്മികയുടെയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പ്രോജക്റ്റാണിതെന്നും വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിജയ് ദേവരകൊണ്ടയുടെ പ്രതികരണം
രാഹുൽ സങ്കൃത്യന്‍റെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് വിജയ് ഇങ്ങനെ കുറിച്ചു, "ഇത് എന്നെ വല്ലാതെ വികാരധീനനാക്കി. യഥാർത്ഥ ജീവിതത്തിലെ ചെറിയ വിശദാംശങ്ങളോടും മനുഷ്യരോടും നിങ്ങൾ കാണിക്കുന്ന ആ വലിയ ശ്രദ്ധ എന്നെ വല്ലാതെ ആവേശഭരിതനും പ്രചോദിതനുമാക്കുന്നു. ഈ കഥയും ഇതിലെ വിശദാംശങ്ങളും വായിക്കുന്നത് തന്നെ എത്രയോ താല്പര്യജനകമാണ്. ഇത് നമ്മുടെ മണ്ണിൽ നിന്നുള്ള കഥയാണ്. നല്ല സിനിമകൾ നിർമിക്കാനുള്ള ഈ വലിയ യാത്രയിൽ ഞാനും രശ്മികയും പൂർണ്ണമനസ്സോടെ താങ്കൾക്കൊപ്പമുണ്ട്."
കഴിഞ്ഞ ദിവസമാണ് 1800കളുടെ പശ്ചാത്തലത്തിലുള്ള വിജയ്-രശ്മിക പോസ്റ്ററിന് പിന്നിലെ രഹസ്യം രാഹുൽ വെളിപ്പെടുത്തിയത്. ഇതൊരു സാധാരണ സിനിമാ പോസ്റ്ററല്ലെന്നും വിജയിയും രശ്മികയും ഷൂട്ടിങ് സെറ്റിൽ ആ വേഷത്തിൽ വന്നപ്പോൾ സ്വാഭാവികമായി പകർത്തിയ ഒരു 'നിമിഷം' ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഴയകാല ചിത്രങ്ങളിൽ കാണുന്ന സത്യസന്ധതയും ഗൗരവവും ആ പോസ്റ്ററിലും കൊണ്ടുവരാൻ താൻ ആഗ്രഹിച്ചുവെന്ന് രാഹുൽ തന്‍റെ കുറിപ്പിൽ വിശദീകരിച്ചിരുന്നു.
നമ്മുടെ മാതാപിതാക്കളുടെയും മുൻതലമുറയുടെയും പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളിൽ കാണുന്ന ആ സത്യസന്ധതയാണ് ഈ പോസ്റ്ററിന്‍റെ ആധാരമെന്ന് രാഹുൽ പറയുന്നു. കൃത്രിമമായ ചിരിയോ വേഷപ്പകർച്ചയോ ഇല്ലാതെ, കാമറക്ക് മുന്നിൽ നിൽക്കുമ്പോൾ അവർക്കുണ്ടായിരുന്ന ആ സ്വാഭാവികത 'രണബാലി'യുടെ ലോകത്തും പ്രതിഫലിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു.
1800കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മണ്ണിൽ ചവിട്ടി നിൽക്കുന്ന പച്ചയായ മനുഷ്യരായാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവാഹ വേഷത്തിൽ വിജയും രശ്മികയും സെറ്റിലെത്തിയപ്പോൾ അവർ നടീനടന്മാരാണെന്ന തോന്നൽ മാറിപ്പോയെന്നും, നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവരാണെന്ന് തോന്നിപ്പിക്കുന്ന വിധം അവർ ആ നിമിഷത്തിലേക്ക് അലിഞ്ഞുചേർന്നെന്നും സംവിധായകൻ കുറിച്ചു.
"നാടകീയമായ ലൈറ്റിങ്ങോ പോസുകളോ ഇല്ലാതെ, തികച്ചും സ്വാഭാവികമായ ഒരു നിമിഷമാണ് ഞങ്ങൾ കാമറയിൽ പകർത്തിയത്. അവരുടെ പൂർവ്വികരുടെ പഴയ പെട്ടിയിൽ നിന്നും കണ്ടെടുത്ത ഒരു ചിത്രം പോലെ അത് അനുഭവപ്പെട്ടു." ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം, ഇവരുടെ യഥാർത്ഥ വിവാഹ നിമിഷങ്ങളുമായി ഈ ചിത്രത്തിന് തോന്നുന്ന സാമ്യമാണ്. സിനിമയും ജീവിതവും പരസ്പരം നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ മുഹൂർത്തം ആരാധകർക്കിടയിലും വലിയ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. "ഒരുപക്ഷേ അവരുടെ കഴിഞ്ഞ ജന്മത്തിലെ വിവാഹചിത്രം ഇതാകാം" എന്ന വൈകാരികമായ കുറിപ്പോടെയാണ് ഈ പോസ്റ്റർ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
വിജയിയുടെയും രശ്മികയുടെയും വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറങ്ങിയ ഈ പോസ്റ്റർ ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'രണബാലി'. സെപ്റ്റംബർ 11-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് ഒരു സർപ്രൈസ് വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും അടുത്തിടെ സോഷ്യൽ മീഡിയയിലാകെ തരംഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.
ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. രശ്മിക മന്ദാന 'ജയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി
പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

