'സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്, അത് ശ്വേതയുടെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല; ശ്വേത മേനോനെ പിന്തുണച്ച് ദേവൻ
text_fieldsനടി ശ്വേത മേനോന് എതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചെന്ന പരാതി ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ദേവൻ. അമ്മ തിരഞ്ഞെടുപ്പിൽ ശ്വേത മേനോന്‍റെ എതിർ സ്ഥാനാർത്ഥി കൂടിയാണ് നടൻ ദേവൻ. ചില പടങ്ങളിലെ സീനുകൾ വെച്ചിട്ടാണ് ശ്വേത മേനോനെതിരെ പരാതികൾ ഉയർത്തുന്നതെന്നും അവയെല്ലാം സെൻസർ ബോർഡിന്റെ അനുമതിയോടുകൂടി ഇറങ്ങിയ ചിത്രങ്ങളാണെന്നും ദേവൻ പറഞ്ഞു.
'ശ്വേത മേനോനെതിര പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചിട്ടാണ്. അത് ശ്വേതയുടെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല. സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്. അതിൽ സെക്സ് കൂടിപ്പോയോ, കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ്. സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്,' ദേവൻ മാധ്യമങ്ങളോട് പറഞ്ഞു.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ഹരജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം.
അതേസമയം, മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. എന്നാൽ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. പ്രസിഡന്‍റ് ഉൾപ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

