വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; വൈറലായി ചിത്രങ്ങൾ
text_fieldsവിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റുമായി മുഖ്യമന്ത്രി വിജയ്
അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയത്തെ മുൻകൂട്ടി പ്രവചിച്ച തരത്തിലുള്ള 'ഗോട്ട്' സിനിമയിലെ വണ്ടിയുടെ നമ്പർ പ്ലേറ്റ് സംവിധായകൻ വെങ്കട് പ്രഭു സമ്മാനിച്ച വാർത്തക്ക് പിന്നാലെ, ഇപ്പോൾ മറ്റൊരു സവിശേഷമായ സമ്മാനം കൂടി വിജയ്‌യെ തേടിയെത്തിയിരിക്കുകയാണ്. പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ് വെള്ളിയാഴ്ച വിജയ്‌ക്ക് സമ്മാനമായി ലഭിച്ചത്. താൻ ഏറെ ആരാധിക്കുന്ന ക്രിക്കറ്ററുടെ ഒപ്പോടുകൂടിയ ബാറ്റ് പിടിച്ച് വിജയ് നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറിക്കഴിഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ വെച്ച് പ്രമുഖ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ് പ്രതിനിധികൾ മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനാണ് എം.ആർ.എഫ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം. മമ്മൻ, വൈസ് ചെയർമാൻ അരുൺ മമ്മൻ, മാനേജിങ് ഡയറക്ടർ രാഹുൽ മമ്മൻ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിയെ കണ്ടത്. ഈ ഔദ്യോഗിക കൂടിക്കാഴ്ചക്കിടയിലാണ് അവർ വിരാട് കോഹ്‌ലി ഒപ്പിട്ട ബാറ്റ് വിജയ്‌ക്ക് കൈമാറിയത്. കറുത്ത കോട്ടും വെള്ള ഷർട്ടും ധരിച്ച്, തോളിൽ സ്വർണ്ണക്കരയുള്ള പരമ്പരാഗത വേഷ്ടിയും ചുറ്റി അങ്ങേയറ്റം സ്റ്റൈലിഷ് ലുക്കിലാണ് വിജയ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സിനിമയും രാഷ്ട്രീയവും ക്രിക്കറ്റും തമ്മിലുള്ള വിജയ്‌യുടെ ബന്ധം ഇതാദ്യമായല്ല വാർത്തകളിൽ വരുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെയും ഗായിക ശോഭയുടെയും മകനായ വിജയ്, ഐ.പി.എൽ തുടക്കകാലം മുതൽക്കേ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കടുത്ത ആരാധകനാണ്. 2008-ൽ നടന്ന ആദ്യ ഐ.പി.എൽ സീസണിൽ സി.എസ്.കെയുടെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളും കൂടിയായിരുന്നു അദ്ദേഹം. മുൻ ഇന്ത്യൻ കാപ്റ്റൻ എം.എസ്. ധോണിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന വിജയ്, ഇപ്പോൾ വിരാട് കോഹ്‌ലിയുടെ സമ്മാനം കൂടി ലഭിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെയും സിനിമാ ആരാധകരുടെയും ഹൃദയം ഒരുപോലെ കവർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

