'കറുപ്പ്' പരാജയപ്പെട്ടിരുന്നെങ്കിൽ കുടുംബം കടക്കെണിയിൽ ആയേനെ!; പ്രതിസന്ധി ഘട്ടത്തിൽ തുണയായത് ജ്യോതിക -സൂര്യ
text_fieldsസംവിധായകൻ ആർ.ജെ. ബാലാജി ഒരുക്കിയ സൂര്യ ചിത്രം 'കറുപ്പ്' ലോകമെമ്പാടുമായി 310 കോടിയിലധികം രൂപ നേടി വൻ വിജയമായി മാറിയെങ്കിലും റിലീസിന് തൊട്ടുമുമ്പ് കടുത്ത പ്രതിസന്ധികളിലൂടെയാണ് സിനിമ കടന്നുപോയത്. സാമ്പത്തിക ബാധ്യതകളെത്തുടർന്ന് റിലീസ് ചെയ്യേണ്ട തീയതിക്ക് ഒരു ദിവസം ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആ പ്രതിസന്ധി ഘട്ടത്തിൽ നേരിടേണ്ടി വന്ന സാമ്പത്തിക സമ്മർദ്ദങ്ങളെക്കുറിച്ചും അതിൽ ഭാര്യ ജ്യോതിക നൽകിയ പിന്തുണയെക്കുറിച്ചും തുറന്നുപറയുകയാണ് താരം.
റിലീസിന് തൊട്ടുമുമ്പ് വലിയ സാമ്പത്തിക ഭാരമാണ് തന്റെ മേൽ വന്നതെന്ന് ഒരു അഭിമുഖത്തിൽ സൂര്യ ഓർത്തെടുത്തു. അത്തരം ഒരു സാഹചര്യത്തിൽ തന്നിൽ പൂർണമായി വിശ്വാസമർപ്പിക്കുകയും വീണ്ടും വായ്പകൾ എടുക്കാൻ പിന്തുണക്കുകയും ചെയ്തതിന് ജ്യോതികയോട് അദ്ദേഹം നന്ദി പറഞ്ഞു. സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ അതിന്റെ പ്രത്യാഘാതം കുടുംബത്തെ മുഴുവൻ ബാധിക്കുമായിരുന്നുവെന്നും എന്നാൽ പരസ്പരമുള്ള വിശ്വാസവും ധൈര്യവും കൊണ്ടാണ് ആ കടമ്പ കടക്കാൻ സാധിച്ചതെന്നും സൂര്യ വ്യക്തമാക്കി.
എന്നാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും സൂര്യ കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പണം നൽകിയ ഫിനാൻഷ്യർമാരും തിയറ്റർ ഉടമകളും ക്ഷമയോടെ കാത്തിരിക്കുകയും കുടിശ്ശികയുടെ ഒരു ഭാഗം മാത്രം തിരികെ സ്വീകരിച്ച് ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ഈ തീരുമാനത്തിന് പിന്നിൽ വലിയൊരു കൂട്ടായ്മയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് താരം ഓർത്തു.
ഇതേക്കുറിച്ച് സംസാരിച്ച ജ്യോതിക, സിനിമ വിജയിപ്പിക്കണമെന്ന സൂര്യയുടെ കഠിനാധ്വാനത്തെയും മനസ്സുറപ്പിനെയുമാണ് പ്രശംസിച്ചത്. തങ്ങൾ രണ്ടുപേരും ഏതൊരു പ്രധാന തീരുമാനത്തിലും ഒരേ നിലപാടാണ് സ്വീകരിക്കാറുള്ളതെന്നും കുടുംബമായാലും കരിയറായാലും പരസ്പരം പിന്തുണച്ച് മുന്നോട്ട് പോവുകയാണ് പതിവെന്നും ജ്യോതിക പറഞ്ഞു. ത്രിഷ, ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ തരംഗമാണ് തിയറ്ററുകളിൽ സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

