‘സമാധാനമായി ഒന്ന് കരയാൻ പോലും അനുവദിക്കാത്തതെന്ത്? ഇത് മാധ്യമപ്രവർത്തനമല്ല’; സലിം കുമാറിന്റെ അന്ത്യയാത്രയിൽ പാപ്പരാസികൾക്കെതിരെ സുപ്രിയ മേനോൻ
text_fieldsസുപ്രിയ മേനോൻ,ചന്തു സലീം കുമാർ
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടനും സ്വഭാവനടനുമായ സലിം കുമാർ വിടവാങ്ങിയതോടെ സിനിമാലോകവും കേരളവും വലിയ സങ്കടത്തിലാണ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഉണ്ടായ ഒരു അനിഷ്ട സംഭവം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സലിം കുമാറിന്റെ വിയോഗത്തിൽ അതിയായ ദുഃഖം പ്രകടിപ്പിക്കുമ്പോഴും, സംസ്കാര ചടങ്ങുകളിൽ പാപ്പരാസികൾ പെരുമാറിയ രീതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
ഞായറാഴ്ച നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് ആളുകളും സിനിമയിലെ സഹപ്രവർത്തകരും അവസാനമായി അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാൽ, ചടങ്ങുകൾ നടക്കുന്നതിനിടയിൽ സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാർ പാപ്പരാസികളോട് വളരെ ദേഷ്യത്തോടെ പ്രതികരിക്കുന്ന വിഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി.
തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി യാത്രയാക്കാൻ കുടുംബം പ്രയാസപ്പെടുമ്പോൾ, അങ്ങേയറ്റം അസ്വാസ്ഥ്യമുണ്ടാക്കുന്ന രീതിയിൽ കാമറകളുമായി മാധ്യമങ്ങൾ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതാണ് ചന്തുവിനെ പ്രകോപിപ്പിച്ചത്. കാമറമാന്മാരോടും റിപ്പോർട്ടർമാരോടും മാറിനിൽക്കാനും, തങ്ങളെ സമാധാനമായി അച്ഛനെ യാത്രയാക്കാൻ അനുവദിക്കണമെന്നും ചന്തു പലതവണ ആവശ്യപ്പെടുന്നുണ്ടായിരുന്നു. തകർന്നു നിൽക്കുന്ന ഒരു കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാതെ, ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങൾ കാണിച്ച തിടുക്കം വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.
സംഭവത്തിൽ മാധ്യമങ്ങളുടെ പെരുമാറ്റത്തിനെതിരെ സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പാപ്പരാസികളുടെ ഈ പ്രവൃത്തിയെ അശ്ലീലം എന്നാണ് സുപ്രിയ വിശേഷിപ്പിച്ചത്. ‘തങ്ങളുടെ പ്രിയപ്പെട്ട ഒരാളെ അവസാനമായി യാത്രയാക്കാൻ ശ്രമിക്കുന്ന ഒരു കുടുംബത്തെയാണ് നമ്മൾ കാണുന്നത്. അങ്ങേയറ്റം വേദനാജനകവും ദുഃഖം നിറഞ്ഞതുമായ ഒരു നിമിഷം. പക്ഷേ അവിടെയും, ഈ അവസാന യാത്രയുടെ ദൃശ്യങ്ങൾ ക്ലോസ്-അപ്പിൽ പകർത്താൻ കാമറകളും മൈക്കുകളുമായി മാധ്യമപ്രവർത്തകർ തിക്കിത്തിരക്കുന്നു. ഇരയെ പിടിക്കാൻ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെയാണ് അവർ പെരുമാറുന്നത്’ സുപ്രിയ കുറിച്ചു.
‘സമാധാനമായി ഒന്ന് കരയാൻ പോലും അനുവദിക്കാതെ കാമറകൾക്ക് മുമ്പിൽ നിൽക്കുന്ന ആ മകൻ ആവശ്യപ്പെടുന്നത് കുറച്ച് സ്ഥലം മാത്രമാണ്. നമ്മൾ എന്താണ് ഇങ്ങനെ ആയിപ്പോയത്? മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും തത്സമയം ഉപഭോഗം ചെയ്യാനുള്ള ഈ വികലമായ പ്രവണത എന്തിനാണ്? ആളുകളെ സമാധാനമായി ദുഃഖിക്കാൻ അനുവദിക്കൂ. ഇത് മാധ്യമപ്രവർത്തനമല്ല, മറിച്ച് കേവലമൊരു അശ്ലീലമായ കാഴ്ച ആസ്വാദനം മാത്രമാണ്’ സുപ്രിയ കൂട്ടിച്ചേർത്തു.
ഇത്തരമൊരു അന്ത്യയാത്രയിൽ കുടുംബത്തിന്റെ വേദനയെ മാനിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമായിരുന്നുവെന്നും, വരുംകാലങ്ങളിലെങ്കിലും ഇത്തരം സംഭവങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന പൊതുവായ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

