'ഒരു മുസ്ലിം പൗരനെ സംശയത്തിന്റെ നിഴലിലാക്കാൻ ഏറ്റവും എളുപ്പമുള്ള വാക്കാണ് 'ജിഹാദി''; അൻസിബക്ക് പിന്തുണയുമായി സുധാ മേനോൻ
text_fieldsസമൂഹ മാധ്യമങ്ങൾ ഏറെ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ച വാർത്തകളായിരുന്നു സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും കഴിഞ്ഞ കുറച്ചദികം ദിവസങ്ങളായി പുറത്തുവരുന്നത്. നടി ഹൻസിബ ഹസൻ ഉന്നയിച്ച പരാതിയും പരാമർശങ്ങളും സംഘടനയിലും സമൂഹത്തിലും ഒരേപോലെ കോളിളക്കം സൃഷ്ടിച്ചു. അൻസിബയുടെ നിലപാടിന് പിന്തുണ അറിയിച്ചിരിക്കുകയാണ് എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ.
ഒരു മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ജിഹാദി എന്ന ഒരു വാക്കാണെന്ന് സുധാ മേനോൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതിനായി തെളിവുകൾ ആവശ്യമില്ല, വിധിയും വിചാരണയും ആവശ്യമില്ല, ഈ ഒരു മുദ്ര മാത്രം മതിയെന്നും പോസ്റ്റിൽ പറയുന്നു.
സുധാ മേനോന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം
ഒരു മുസ്ലിം പൗരനെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ഒരു വാക്കാണ് — "ജിഹാദി". തെളിവുകൾ ആവശ്യമില്ല. വിധിയും വിചാരണയും ആവശ്യമില്ല. ഒരു മുദ്ര മാത്രം മതി.
ഒരിക്കൽ ആ മുദ്ര പതിഞ്ഞാൽ, അത് പ്രചരിപ്പിക്കാനും സ്ഥിരപ്പെടുത്താനും എണ്ണമറ്റ ഓൺലൈൻ ഗോസിപ്പ് ചാനലുകളും ട്രോൾ സംഘങ്ങളും കാത്തുനിൽക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
പൗരനെ 'അപരൻ' ആക്കുകയും അയാളുടെ ശബ്ദത്തെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്ന ഈ വർഗീയ രാഷ്ട്രീയം പുതുമയല്ല. എന്നാൽ ആ രാഷ്ട്രീയം കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്കും സാംസ്കാരിക സ്ഥാപനങ്ങളിലേക്കും കടന്നുവരുന്നുവെന്ന ആശങ്കയാണ് A.M. M. A യിലെ വിവാദം ഉയർത്തുന്നത്.
അൻസിബ ഹസൻ സുവ്യക്തമായും സംയമനത്തോടെയും സംസാരിച്ചത് അവരുടെ സംഘടനയിൽ നടന്ന അനീതിയെക്കുറിച്ചും സാമ്പത്തിക സുതാര്യതയെക്കുറിച്ചും നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുമാണ്. ഒരു സംഘടന എങ്ങനെയാണ് പ്രവർത്തിക്കേണ്ടത്, അതിന്റെ നേതൃത്വം എന്ത് മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കേണ്ടത് എന്ന അടിസ്ഥാന ജനാധിപത്യ ചോദ്യങ്ങളായിരുന്നു അവർ മാന്യമായി ഉയർത്തിയത്.
"അന്തസ്സോടെയും സഹാനുഭൂതിയോടെയും നയിക്കാൻ കഴിയുന്നവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത്." അതായിരുന്നു അൻസിബയുടെ സന്ദേശം.
ഒരു സംഘടനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചോ ചോദ്യങ്ങൾ ഉയർത്തുന്നത് ഒരു പൗരന്റെ ജനാധിപത്യാവകാശമാണ്. ആ ചോദ്യങ്ങൾക്ക് മറുപടിയായി, ഒരാളെ "ജിഹാദി"യെന്നോ സമാനമായ വർഗീയ മുദ്രകളിലൂടെയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെങ്കിൽ, അവരുടെ സ്വഭാവഹത്യ നടത്തുന്നുവെങ്കിൽ അത് ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല; കേരളത്തിന്റെ മതേതര പുരോഗമന പൊതുമണ്ഡലത്തോടുള്ള വെല്ലുവിളി കൂടിയാണ് എന്ന് നമ്മൾ മനസിലാക്കണം. അതുകൊണ്ടാണ് ഈ വിഷയത്തെ സിനിമാലോകത്തെ ഒരു ആഭ്യന്തര തർക്കമായി മാത്രം കാണാൻ കഴിയാത്തത്.
അൻസിബ ഹസൻ നൽകിയ പരാതിയിൽ ഉയർന്നിരിക്കുന്ന സൈബർ പീഡനം, അപകീർത്തിപ്പെടുത്തൽ, മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയ ആരോപണങ്ങൾ കേരള പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കണം. വ്യക്തിയുടെ സാമൂഹിക സ്വാധീനമോ രാഷ്ട്രീയ ബന്ധമോ നോക്കാതെ നടപടി സ്വീകരിക്കണം. ഇത് ഒരാളുടെ പ്രതിച്ഛായയുടെ പ്രശ്നമല്ല; മറിച്ച് കേരളത്തിന്റെ ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ പ്രശ്നമാണ്. ഇന്ന് അൻസിബ.
നാളെ അധികാരത്തോട് ചോദ്യം ചോദിക്കുന്ന മറ്റൊരു സ്ത്രീ. അതുകൊണ്ട് എന്റെ ഐക്യദാർഢ്യം അൻസിബയോട് മാത്രമല്ല.. ആർജ്ജവത്തോടെ ചോദ്യം ചോദിക്കുന്ന ഇന്നാട്ടിലെ എല്ലാവരുടെയും അവകാശത്തോടാണ്. കേരളം ഇന്നും മതേതരവും ജനാധിപത്യപരവുമായ ഒരു പൊതുമണ്ഡലമാണെന്ന വിശ്വാസത്തോടാണ്. അൻസിബ നൽകിയ പരാതിയിൽ ആഭ്യന്തര വകുപ്പ് എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നു. പ്രിയപ്പെട്ട അൻസിബ, പോരാട്ടം തുടരുക... ഒപ്പമുണ്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

