സ്വിമ്മിങ് പൂളിൽ ഷൂട്ട് ചെയ്യുമെന്നു കരുതി, ഒടുവിൽ കടലിൽ രണ്ട് മാസം; ‘ഇതുവരെ ഞാൻ നേടിയ എല്ലാത്തിനും കാരണം വെട്രിമാരൻ’:വികാരാധീനനായി സൂരി
text_fieldsവെട്രിമാരൻ, സൂരി
ചെന്നൈയിൽ നടന്ന 'മന്താടി' സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് തികച്ചും വികാരനിർഭരവും ഒപ്പം സവിശേഷവുമായ ഒരു അനുഭവമായി മാറി. മതിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൂരി, മഹിമ നമ്പ്യാർ, സുഹാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്ന 'മന്താടി' സെപ്റ്റംബർ 10ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ വിശേഷങ്ങളും കടലിലെ വെല്ലുവിളി നിറഞ്ഞ ഷൂട്ടിങ് അനുഭവങ്ങളും ചടങ്ങിൽ നടൻ സൂരി പങ്കുവെച്ചു.
തന്റെ കരിയറിന് അടിത്തറയിട്ട സംവിധായകൻ വെട്രിമാരന്റെ പങ്കിനെക്കുറിച്ച് സംസാരിക്കവേ സൂരി വികാരാധീനനായി. ‘ഇതുവരെ ഞാൻ നേടിയതും ഇനി നേടാൻ പോകുന്നതുമായ എല്ലാറ്റിനും കാരണം വെട്രിമാരൻ സർ ആണ്. നിങ്ങൾ പാകിയ ആ വിത്ത് ഇന്ന് വലിയൊരു മരമായി വളർന്നു പന്തലിച്ചിരിക്കുന്നു. സർ, വളരെ നന്ദി," സൂരി പറഞ്ഞു. സിനിമകളിൽ പ്രൗഢി കാണിക്കുന്നതിനേക്കാൾ യഥാർത്ഥ യാഥാർത്ഥ്യങ്ങൾക്കാണ് ചിത്രം പ്രാധാന്യം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പേര് ആദ്യം പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നതായി സൂരി സമ്മതിച്ചു. ബോട്ട് റേസ് ടീമിലെ ആറംഗ സംഘത്തെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന വ്യക്തിയെയാണ് 'മന്താടി' എന്ന് വിളിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകൾ ഈ പേര് തെറ്റായി ഉച്ചരിക്കുകയോ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുകയോ ചെയ്തതിനാൽ പലതവണ ഈ പേര് വിശദീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും സൂരി തമാശരൂപേണ ഓർത്തെടുത്തു. ചിത്രത്തിലെ ജി.വി. പ്രകാശ് കുമാറിന്റെ സംഗീതത്തിനും മികച്ച സ്വീകാര്യത ലഭിക്കുമെന്നും സിനിമ കാണുമ്പോൾ പ്രേക്ഷകർ അതിലെ കഷ്ടപ്പാടുകൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച സൂരി, ഷൂട്ടിങ് പ്ലാനുകൾ എങ്ങനെ മാറിമറിഞ്ഞുവെന്ന് വെളിപ്പെടുത്തി. "സിനിമയുടെ 80 ശതമാനവും സ്വിമ്മിങ് പൂളിലും 20 ശതമാനം മാത്രമേ കടലിലും ഷൂട്ട് ചെയ്യൂ എന്നായിരുന്നു സംവിധായകൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഞങ്ങൾ യഥാർത്ഥ കടലിൽ രണ്ട് മാസത്തോളം ഷൂട്ട് ചെയ്യേണ്ടി വന്നു," സൂരി പറഞ്ഞു.
കുടുംബത്തിൽ നിന്നും വിട്ടുനിന്ന് കടലിൽ ഷൂട്ട് ചെയ്യേണ്ടി വന്നത് അണിയറപ്രവർത്തകർക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും വിഡിയോ കോളിലൂടെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതെന്നും അദ്ദേഹം ഓർത്തു. 'ടൈറ്റാനിക്' പോലുള്ള വലിയ ചിത്രങ്ങൾ പോലും കൺട്രോൾഡ് സെറ്റുകളിലാണ് ചിത്രീകരിച്ചതെന്ന കാര്യം തമാശയായി വെട്രിമാരൻ സൂചിപ്പിച്ചതും, എന്നാൽ തങ്ങൾ യഥാർത്ഥ കടലിൽ എത്രയധികം സമയം ചെലവഴിച്ചുവെന്നതും അദ്ദേഹം പങ്കുവെച്ചു. ചിത്രം മികച്ച രീതിയിൽ വന്നിട്ടുണ്ടെന്നും പ്രേക്ഷകർക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടുമെന്നുമുള്ള ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

