വടിവേലുവിനെ സഹിക്കാൻ കഴിയില്ല, വേണ്ടെന്ന് വെച്ചത് 16 സിനിമകൾ; ആത്മാഭിമാനമാണ് വലുതെന്ന് സോന ഹെയ്ഡൻ
text_fieldsതെന്നിന്ത്യൻ നടി സോന ഹെയ്ഡൻ ഹാസ്യനടൻ വടിവേലുവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. വടിവേലുവിനോടൊപ്പം അഭിനയിക്കാൻ വന്ന 16 സിനിമകൾ താൻ ബോധപൂർവം വേണ്ടെന്ന് വെച്ചതായും ഇതിന് കാരണം തന്റെ ആത്മാഭിമാനമാണെന്നും സോന വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
‘കുശേലൻ എന്ന ചിത്രത്തിന് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 അവസരങ്ങളാണ് എനിക്ക് ലഭിച്ചത്. എന്നാൽ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പെരുമാറ്റം വടിവേലുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലാണ് ഈ വേഷങ്ങൾ നിരസിച്ചതെന്ന്’ സോന പറയുന്നു. വടിവേലുവിനൊപ്പം ജോലി ചെയ്യുന്നത് അങ്ങേയറ്റം പ്രയാസകരമാണെന്നും അദ്ദേഹത്തിന്റെ രീതികൾ സഹിക്കാൻ കഴിയില്ലെന്നും സോന വ്യക്തമാക്കി. പരസ്യമായി പറയാൻ കഴിയാത്ത പല കാര്യങ്ങളും സെറ്റിൽ നടന്നിട്ടുണ്ടെന്നും താരം സൂചിപ്പിച്ചു.
സിനിമയിൽ ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും പലരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായും സോന പറഞ്ഞു. കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നത് കൊണ്ടാണ് താൻ ഒരു ഘട്ടത്തിൽ അഭിനയം നിർത്താൻ പോലും ആലോചിച്ചതെന്ന് താരം വെളിപ്പെടുത്തി.
അജിത് നായകനായ 'പൂവെല്ലാം ഉൻ വാസം' എന്ന ചിത്രത്തിലൂടെയാണ് സോന അഭിനയരംഗത്തേക്ക് വരുന്നത്. കുശേലനിൽ വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സ്വന്തമായി അനിമൊഴി എന്ന ചിത്രം നിർമിച്ചെങ്കിലും അത് പരാജയപ്പെട്ടു. നിലവിൽ സിനിമകളിലും സീരിയലുകളിലും സോന സജീവമാണ്. വടിവേലുവിനെതിരെ ഇതിനുമുമ്പും ചില സഹപ്രവർത്തകർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
അദ്ദേഹം സെറ്റിൽ മറ്റു നടന്മാരെ പരിഹസിക്കാറുണ്ടെന്നും, തന്നേക്കാൾ പ്രാധാന്യം മറ്റുള്ളവർക്ക് ലഭിക്കുന്നത് ഇഷ്ടപ്പെടാറില്ലെന്നും ചില സഹപ്രവർത്തകർ ആരോപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വടിവേലുവിന് സിനിമയിൽ നിന്ന് ഒരു വിലക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയതുപോലെ സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഫഹദ് ഫാസിൽ നായകനായ മാരീശൻ എന്ന ചിത്രത്തിലാണ് വടിവേലു അവസാനമായി അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

