'വിവാഹം കഴിഞ്ഞത് മറച്ചുവെച്ചു, ഒരു മകനുണ്ട്'; പരാതിക്കാരിക്കെതിരെ ഷിയാസ് കരീമിന്റെ മൊഴി
text_fieldsവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവതി തന്നെ ചതിക്കുകയായിരുന്നെന്ന് നടനും മോഡലുമായ ഷിയാസ് കരീം. ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും നേരത്തെ വിവാഹം കഴിച്ചുവെന്നും അതിൽ ഒരു മകനുള്ള വിവരം യുവതി മറച്ചുവെച്ചുവെന്നും ഷിയാസ് പൊലീസിനോട് പറഞ്ഞു.
യുവതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണ് ഞാന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. ലൈംഗീക പീഡനം, പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് ഇവർ ശ്രമിച്ചതെന്നും ഷിയാസ് ആരോപിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്നാണ് നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷിയാസിനെ കസ്റ്റംസ് അധികൃതർ തടഞ്ഞ് വെക്കുകയായിരുന്നു. പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ചത്. തുടർന്ന് ചെന്നൈയിലെത്തി കാസർകോട് ചന്ദേര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് ഷിയാസിനെ കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിൻറെ വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

