'മമ്മൂക്കയുടെ വിശപ്പും ദാഹവുമെല്ലാം സിനിമയാണ്', ലൊക്കേഷൻ അനുഭവം പറഞ്ഞ് ഷൈൻ ടോം ചാക്കോ
text_fieldsനടൻ ഷൈന്‍ ടോം ചാക്കോ മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. പിതാവിന്‍റെ മരണവിവരം അറിയിച്ചപ്പോഴുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. ഉണ്ട സിനിമയുടെ സെറ്റിലുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷൈൻ. 'ക്യൂ സ്റ്റുഡിയോ'ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ലൊക്കേഷൻ അനുഭവം പങ്കുവെച്ചത്.
'ഉണ്ടയുടെ ലൊക്കേഷനിൽ 28ഓ 27ഓ വയസ്സ് മാത്രം പ്രായമുള്ള ഖാലിദ് പറയുന്നത് അനുസരിച്ച് പെരുമാറുന്ന മമ്മൂക്കയെ ഞാൻ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ ഇരുന്ന മമ്മൂക്കയോട് ഒരു ഷോട്ട് കൂടിയുണ്ടെന്ന് ഖാലിദ് പറഞ്ഞപ്പോൾ, ഭക്ഷണം കഴിക്കുന്നത് നിർത്തി അദ്ദേഹം ഷൂട്ടിന് പോയി. ഷോട്ട് എടുത്തിട്ട് കഴിക്കാനുള്ള വിശപ്പേ ഉള്ളു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുള്ളിയുടെ വിശപ്പും ദാഹവുമെല്ലാം സിനിമയാണ്' -ഷൈൻ പറഞ്ഞു.
പിതാവിന്‍റെ മരണശേഷം മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. പിഷാരടിയും കുഞ്ചാക്കോ ബോബനും തന്നെ കാണാൻ വന്ന സമയത്ത് പിഷാരടിയാണ് മമ്മൂട്ടിയെ വിളിച്ച് നൽകിയതെന്നും എന്നാൽ തന്‍റെ ഫോണിൽ നേരത്തെ തന്നെ മമ്മൂട്ടിയുടെ മെസേജ് വന്നിട്ടുണ്ടായിരുന്നെന്നും ഷൈൻ വ്യക്തമാക്കി. മമ്മൂട്ടിയും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടിലൂടെ കടന്നുപോകുകയായിരുന്നെന്നും അതിനിടയിലാണ് തന്നോട് സംസാരിച്ചതെന്നും ഷൈൻ പറഞ്ഞു.
കൊക്കയ്ൻ കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോഴും മമ്മൂട്ടി മെസേജ് അയച്ചിരുന്നു എന്ന് ഷൈൻ പറഞ്ഞു. തനിക്ക് അങ്ങനെ മെസേജുകൾ അയച്ചിട്ട് അദ്ദേഹത്തിന് ഒന്നും കിട്ടാനില്ല. വേണ്ട സമയങ്ങളിൽ എപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

