‘നന്ദി അണ്ണാ, ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും’; വിജയിക്ക് നന്ദി അറിയിച്ച് ഭാഗ്യരാജിന്റെ മകൻ
text_fieldsസംവിധായകനും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തിൽ തങ്ങളുടെ കുടുംബത്തിന് നൽകിയ മാനസിക പിന്തുണക്കും ആദരവിനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയോട് നന്ദി രേഖപ്പെടുത്തി മകനും നടനുമായ ശന്തനു ഭാഗ്യരാജ്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, വെറും 26ഓ 247ഓ അക്ഷരങ്ങളിൽ എനിക്ക് അങ്ങയോടുള്ള നന്ദി എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും? അങ്ങയോടുള്ള എന്റെ കൃതജ്ഞത ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായിരിക്കും.
എന്റെ വിവാഹസമയത്ത് ആ പവിത്രമായ താലിമാല എന്റെ കൈകളിൽ എടുത്തുതന്ന്, എന്റെ വിവാഹജീവിതം അനുഗ്രഹിച്ച് തുടക്കമിട്ടത് അങ്ങാണ്. അതിന് പോലും എനിക്ക് ഇതുവരെ അങ്ങയോട് പൂർണ്ണമായി നന്ദി പറയാൻ കഴിഞ്ഞിട്ടില്ല ശന്തനു കുറിച്ചു. എന്റെ പിതാവിന്റെ മരണശേഷം അങ്ങ് ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയപ്പോൾ, അങ്ങയുടെ വലിയ പദവിയോ പദവിയുടെ ഗാംഭീര്യമോ ഒന്നും നോക്കാതെ എന്റെ അമ്മയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നാണ് അമ്മയെ ആശ്വസിപ്പിച്ചത്.
ആ ഒരു നിമിഷം എന്റെ ഹൃദയത്തെ അത്രമേൽ ആഴത്തിൽ സ്പർശിച്ചു. കെ. ഭാഗ്യരാജിന് തമിഴ്‌നാട് സർക്കാർ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്. ഇതിനും ശന്തനു മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ‘ഒരു കലാകാരന് മരണശേഷവും ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഔദ്യോഗിക ബഹുമതികൾ. എന്റെ പിതാവിന് അങ്ങ് നൽകിയ ആ അന്തസ്സിനും ബഹുമാനത്തിനും ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും’ ശന്തനു കുറിച്ചു.
‘ഈ നിമിഷത്തിൽ എനിക്ക് മറ്റെന്താണ് പറയാൻ കഴിയുക? എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി, അണ്ണാ’ എന്ന് പറഞ്ഞുകൊണ്ടാണ് ശന്തനു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. വിജയിയുടെയും ഭാഗ്യരാജിന്റെയും കുടുംബങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളുടെ ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ പോസ്റ്റ്. ദുരന്തസമയത്ത് വിജയ് നേരിട്ടെത്തി നൽകിയ പിന്തുണയും, കുടുംബത്തെ ആശ്വസിപ്പിച്ച രീതിയും തമിഴ് സിനിമാ ലോകത്തും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

