ബാലവേലയിൽ നിന്ന് ഓസ്കാർ എൻട്രിയിലേക്ക്; സന്തോഷ് ദവാഖറിന്റെ അതിജീവനഗാഥ
text_fieldsമുംബൈ: പതിനാലാം വയസ്സിൽ കുടുംബത്തെ സഹായിക്കാനും സ്കൂൾ ഫീസ് കണ്ടെത്താനുമായി പ്രതിദിനം വെറും 45 രൂപ ദിവസക്കൂലിക്ക് 12 മണിക്കൂർ വീതം കഠിനാധ്വാനം ചെയ്യേണ്ടി വന്ന ഒരു ബാലവേലക്കാരന്റെ വിസ്മയിപ്പിക്കുന്ന ജീവിതമാണ് ഇന്ന് ഇന്ത്യയെ ഓസ്കാറിന്റെ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നത്. കടുത്ത ദാരിദ്ര്യത്തോടും ജീവിത പ്രാരാബ്ധങ്ങളോടും പൊരുതി സ്വപ്രയത്നത്തിലൂടെ ചലച്ചിത്രലോകത്തേക്ക് നടന്നു കയറിയ സന്തോഷ് ദവാഖർ രചനയും സംവിധാനവും നിർവഹിച്ച 'ഗോന്ധൽ' എന്ന മറാഠി ചിത്രം 99-ാമത് അക്കാദമി അവാർഡുകൾക്കുള്ള (ഓസ്കാർ 2027) ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എഫ്.എഫ്.ഐ) തെരഞ്ഞെടുത്തു. വിവിധ ഭാഷകളിൽ നിന്നുള്ള 33 പ്രമുഖ ഇന്ത്യൻ സിനിമകളെ പിന്തള്ളിയാണ് പി. ശേഷാദ്രി അധ്യക്ഷനായ ജൂറി ഈ ചിത്രത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ) നിന്ന് പൂർത്തിയാക്കിയ 45 ദിവസത്തെ തിരക്കഥാ രചനാ കോഴ്സ് മാത്രമാണ് സന്തോഷ് ദവാഖറുടെ ഔദ്യോഗിക സിനിമാ പഠനം. കുട്ടിക്കാലത്ത് മുത്തശ്ശനോടൊപ്പം കണ്ടു ശീലിച്ചതും, ഗ്രാമീണ മഹാരാഷ്ട്രയിൽ പതിയെ അന്യംനിന്നുപോകുന്നതുമായ രാത്രികാല നാടോടി ആചാരകലാരൂപമായ 'ഗോന്ധൽ' ആണ് തന്റെ ആദ്യ ഫീച്ചർ ചിത്രത്തിന്റെ പ്രമേയമായി അദ്ദേഹം തിരഞ്ഞെടുത്തത്. അടിച്ചമർത്തപ്പെട്ട ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സുമൻ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ഭക്തിയും വഞ്ചനയും കൊലപാതകവും ഇഴചേർത്ത് അണിയിച്ചൊരുക്കിയ ഈ ത്രില്ലർ ചിത്രത്തിന് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയാണ് സംഗീതം പകർന്നിരിക്കുന്നത്.
56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.ഐ) പ്രധാന മത്സരവിഭാഗത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം നേടുന്ന ആദ്യ മറാഠി ചലച്ചിത്രകാരനെന്ന ചരിത്രനേട്ടം സന്തോഷ് ദവാഖർ നേരത്തെ സ്വന്തമാക്കിയിരുന്നു. ശ്വാസ് (2005), ഹരിശ്ചന്ദ്രാചി ഫാക്ടറി (2009), കോർട്ട് (2015) എന്നിവയ്ക്ക് ശേഷം ഓസ്കാർ മത്സരരംഗത്തേക്ക് ഇന്ത്യ അയക്കുന്ന നാലാമത്തെ മറാഠി ചിത്രമാണ് 'ഗോന്ധൽ'. ദിവസക്കൂലിക്ക് പണിയെടുത്ത ഒരു സാധാരണക്കാരന്റെ തീവ്രമായ ഇച്ഛാശക്തിയും സാംസ്കാരിക വേരുകളോടുള്ള പ്രതിബദ്ധതയും എങ്ങനെ ലോകവേദികളെ കീഴടക്കുന്നു എന്നതിന്റെ ഏറ്റവും തിളക്കമുള്ള മാതൃകയാണ് സന്തോഷ് ദവാഖറിന്റെ ഈ അത്ഭുതകരമായ അതിജീവനഗാഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

